Sharad Pawar: “മരണത്തിലും രാഷ്ട്രീയം തിരയരുത്, ഇത് വെറുമൊരു അപകടം മാത്രം”: ശരത് പവാർ
Sharad Pawar On Ajit Pawar Plane Crash: ബാരാമതിയിലുണ്ടായ വിമാനാപകടത്തെ വെറുമൊരു അപകടമായി കാണണമെന്നും ദുരന്തത്തിൽ രാഷ്ട്രീയം തിരയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് പിന്നാലെ മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Sharad Pawar
ന്യൂഡൽഹി: മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തിലെ അതികായൻ അജിത് പവാറിൻ്റെ (Ajit Pawar Plane Crash) വിടവാങ്ങൽ നടുക്കത്തോടെയാണ് രാജ്യം കേട്ടത്. എന്നാൽ ആ വിയോഗത്തിന് പിന്നാലെ രാഷ്ട്രീയ ചർച്ചകളും ഗൂഢാലോചന ആരോപണങ്ങളും പുകയുമ്പോൾ, പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശരത് പവാർ. ‘നടന്നത് തികച്ചും ദൗർഭാഗ്യകരമായ ഒരു അപകടമാണ്, ഇതിൽ രാഷ്ട്രീയം കലർത്തരുത്’ എന്നാണ് ശരത് പവാറിന്റെ വാക്കുകൾ. അപകടത്തെ രാഷ്ട്രീയവൽക്കരിക്കുന്ന പ്രതിപക്ഷ നേതാക്കൾക്കുള്ള വ്യക്തമായ മറുപടിയാണിത്.
അജിത് പവാറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന മമത ബാനർജി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങളെ തള്ളിയാണ് ശരത് പവാർ രംഗത്തെത്തിയിരിക്കുന്നത്. ബാരാമതിയിലുണ്ടായ വിമാനാപകടത്തെ വെറുമൊരു അപകടമായി കാണണമെന്നും ദുരന്തത്തിൽ രാഷ്ട്രീയം തിരയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന് പിന്നാലെ മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ALSO READ: അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെടുന്നത് ആദ്യമായല്ല; 2023ൽ സംഭവിച്ചത്
അപകടസമയത്ത് ബാരാമതിയിൽ കാഴ്ചാപരിധി വളരെ കുറവായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം തന്നെ സമ്മതിച്ചിരിക്കെ, വിമാനത്തിന് ലാൻഡിംഗിന് അനുമതി നൽകിയതിലെ അപാകതയാണ് കോൺഗ്രസിൻ്റെ ഭാഗത്ത് നിന്ന് ഉയരുന്ന ചോദ്യം. അപകടത്തിൽപ്പെട്ട ലിയർജെറ്റ് 45 വിമാനം മുൻപും സാങ്കേതിക തകരാറുകൾ മൂലം അപകടത്തിൽപ്പെട്ടിട്ടുള്ളതാണെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടി. പഴക്കം ചെന്നതും വിശ്വാസ്യത കുറഞ്ഞതുമായ വിമാനം വിഐപി യാത്രയ്ക്ക് ഉപയോഗിച്ചത് വലിയ സുരക്ഷാവീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു.
അജിത് പവാർ എൻഡിഎ സഖ്യം വിടുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് ഈ ദുരന്ത വാർത്ത വരുന്നത് എന്നത് ഗൗരവകരമാണെന്ന് മമത ബാനർജി ആരോപിച്ചിരുന്നു. തകരാറുകൾ ശ്രദ്ധയിൽപ്പെട്ട വിമാനത്തിന് പറക്കാൻ ക്ലിയറൻസ് നൽകിയത് ആരാണെന്നും ഡിജിസിഎ (DGCA) അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അജിത് പവാറിന്റെ മരണം മഹാരാഷ്ട്രയ്ക്ക് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിമാറുന്നതിനിടെയാണ് ശരത് പവാറിൻ്റെ പ്രതികരണം.