BMC Election results: രാജ്യത്തെ ഏറ്റവും സമ്പന്ന കോർപ്പറേഷൻ പിടിച്ച് ബിജെപി, 28 വർഷത്തെ താക്കറെ കുടുംബമേൽക്കോയ്മ അവസാനിച്ച്
BJP-Shinde alliance secures majority in BMC polls: 20 വർഷത്തിലേറെയായി രാഷ്ട്രീയമായി അകന്നുനിന്നിരുന്ന ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഇത്തവണ ബിജെപിയെ പ്രതിരോധിക്കാൻ കൈകോർത്തു എന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ (BMC) ഭരണമാറ്റം. കഴിഞ്ഞ 28 വർഷമായി കോർപ്പറേഷൻ ഭരിച്ചിരുന്ന താക്കറെ കുടുംബത്തിന്റെ മേൽക്കോയ്മ അവസാനിപ്പിച്ച് ബിജെപി- ഷിന്ദേ (മഹായുതി) സഖ്യം അധികാരം ഉറപ്പിച്ചു. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് മുംബൈയുടെ ഭരണം സഖ്യം പിടിച്ചെടുത്തത്.
ആകെ 227 വാർഡുകളുള്ള കോർപ്പറേഷനിൽ 217 ഇടങ്ങളിലെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ മഹായുതി സഖ്യം (ബിജെപി + ഷിന്ദേ വിഭാഗം) 116 സീറ്റുകൾ നേടി. ബിജെപിക്ക് 88 സീറ്റുകൾ ലഭിച്ചു. ശിവസേന (ഷിന്ദേ) 28 സീറ്റുകൾ, ശിവസേന (യുബിടി – ഉദ്ധവ് വിഭാഗം) 74 സീറ്റുകൾ, കോൺഗ്രസ് 11 സീറ്റുകൾ, എംഎൻഎസ് (രാജ് താക്കറെ) 8 സീറ്റുകൾ എന്നിങ്ങനെയാണ് നില.
താക്കറെ സഹോദരന്മാരുടെ പരാജയം
20 വർഷത്തിലേറെയായി രാഷ്ട്രീയമായി അകന്നുനിന്നിരുന്ന ഉദ്ധവ് താക്കറെയും രാജ് താക്കറെയും ഇത്തവണ ബിജെപിയെ പ്രതിരോധിക്കാൻ കൈകോർത്തു എന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ ഈ ‘താക്കറെ ഐക്യ’ത്തിനും വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. 1996 മുതൽ അവിഭക്ത ശിവസേനയുടെ കോട്ടയായിരുന്നു മുംബൈ.k
കോവിഡ് ഉൾപ്പെടെയുള്ള കാരണങ്ങളാൽ നാലു വർഷം വൈകിയാണ് ബിഎംസിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 74,400 കോടി രൂപയിൽ കൂടുതൽ വാർഷിക ബജറ്റുള്ള, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോർപ്പറേഷന്റെ ഭരണം പിടിക്കുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമാണ്. ഷിന്ദേ വിഭാഗത്തിന് ലഭിച്ച 28 സീറ്റുകൾ ശിവസേനയുടെ യഥാർത്ഥ അവകാശികളാരാണെന്ന തർക്കത്തിലും അവർക്ക് മുൻതൂക്കം നൽകുന്നു.