Chennai Metro: ചെന്നൈ യാത്രക്കാർക്ക് ആശ്വാസം; രണ്ട് പുതിയ മെട്രോ കോറിഡോറുകൾ കൂടി വരുന്നു
Chennai Metro Update: രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.
ചെന്നൈ: യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി രണ്ട് പുതിയ മെട്രോ പാതകൾ കൂടി നിർമിക്കാൻ ചെന്നൈ മെട്രോ റയിൽ ലിമിറ്റഡ് (CMRL) പദ്ധതിയിടുന്നു. ദക്ഷിണ ചെന്നൈയിലെ കിലമ്പാക്കം മുതൽ ചെങ്കൽപട്ട് വരെയും, വടക്കൻ ചെന്നൈയിലെ മാധവാരം മുതൽ വിംകോ നഗർ വരെയുമുള്ള പാതകളാണ് പുതിയതായി വികസിപ്പിക്കുന്നത്. പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ പഠിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചെന്നൈ മെട്രോ കൺസൾട്ടന്റുമാരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.
രണ്ട് പാതകളിലും ആവശ്യത്തിന് റോഡ് വീതിയുള്ളതിനാൽ പൂർണ്ണമായും മേൽപ്പാലങ്ങളിലൂടെ നിർമാണം നടത്താനാണ് തീരുമാനം. വരും മാസങ്ങളിൽ തെയ്യാറാക്കുന്ന വിശദ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ ആകെ ചെലവും നിർമാണ തീയതികളും പ്രഖ്യാപിക്കുക. 2048-ഓടെ ഈ പാതകളിൽ വൻ യാത്രാത്തിരക്ക് അനുഭവപ്പെടുമെന്ന ഗതാഗത സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി.
പുതിയ പാതകൾ
കിലമ്പാക്കം – ചെങ്കൽപട്ട് പാത (26.9 കി.മീ): ചെന്നൈ എയർപോർട്ട് – കിലമ്പാക്കം മെട്രോ ലൈനിന്റെ തുടർച്ചയായാണ് ഈ പാത വരുന്നത്. ദക്ഷിണ പ്രാന്തപ്രദേശങ്ങളിലെയും ചെങ്കൽപട്ട് ജില്ലയിലെയും ഐടി, വ്യവസായ മേഖലകളിലേക്ക് ദിവസേന യാത്ര ചെയ്യുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
ALSO READ: ഇനി ചെങ്കൽപട്ടിലേക്കും മെട്രോ; നിർമ്മാണത്തിന് തുടക്കം കുറിച്ച് CMRL
മാധനാരം– വിംകോ നഗർ പാത (11 കി.മീ): മാധവാരത്തിനടുത്തുള്ള അസ്സീസി നഗറിനെ വിംകോ നഗറുമായി ബന്ധിപ്പിക്കുന്ന ഈ ലൈൻ മെട്രോ രണ്ടാം ഘട്ടത്തിലെ അഞ്ചാം കോറിഡോറുമായി (മാധവാരം – ശോളിംഗനല്ലൂർ) ഒന്നാം ഘട്ട ശൃംഖലയെ കൂട്ടിയോജിപ്പിക്കും. വടക്കൻ ചെന്നൈയിലെ യാത്രാ കണക്റ്റിവിറ്റി ഇത് ഗണ്യമായി വർധിപ്പിക്കും.
ഓടുന്ന മെട്രോയ്ക്ക് താഴെ മറ്റൊരു മെട്രോ
നന്ദനം മെട്രോ സ്റ്റേഷന് സമീപം നിലവിൽ ട്രെയിനുകൾ സർവീസ് നടത്തുന്ന ഒന്നാം ഘട്ട തുരങ്ക പാതയ്ക്ക് തൊട്ടു താഴെക്കൂടി പുതിയ തുരങ്ക നിർമ്മാണം നടത്തി ചെന്നൈ മെട്രോ. യാത്രക്കാരുടെ ഗതാഗതത്തെയോ ട്രെയിൻ സർവീസുകളെയോ ബാധിക്കാതെയാണ് ഭൂമിക്കടിയിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ തുരങ്കം നിർമ്മിക്കുന്നത്.
കോറിഡോർ 4 ന്റെ ഭാഗമായി പനഗൽ പാർക്ക് – നന്ദനം – ബോട്ട് ക്ലബ് റൂട്ടിലാണ് തുരങ്ക പാത നിർമിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് 16.5 മീറ്ററാണ് ഒന്നാം ഘട്ട തുരങ്കത്തിന്റെ ആഴം. ഭൂനിരപ്പിൽ നിന്ന് 29.8 – 30.2 മീറ്റർ, അതായത് ഏകദേശം 100 അടിയാണ് രണ്ടാം ഘട്ട തുരങ്കത്തിന്റെ ആഴം. 6.8 മീറ്റർ ബഫർ ഗാപ്പാണ് രണ്ട് തുരങ്കങ്ങൾക്കിടയിലെ അകലം. ടി.ബി.എം ‘പീക്കോക്ക്’ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.