Chennai Metro: 6 കോച്ചുകളുള്ള പുതിയ ട്രെയിനുകൾ വരുന്നു; പുതിയ പദ്ധതികളുമായി സിഎംആർഎൽ
Chennai Metro Upgrades Phase 1: നിലവിൽ പ്രതിദിനം 3.2 ലക്ഷം ആളുകളാണ് ചെന്നൈ മെട്രോയെ ആശ്രയിക്കുന്നത്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടം കൂടി തുറക്കുന്നതോടെ തിരക്ക് ഇനിയും വർദ്ധിച്ചേക്കാം. ഇത് മുന്നിൽ കണ്ടാണ് നടപടി. ഓഫീസ് സമയങ്ങളിൽ മെട്രോ ട്രെയിനുകളിൽ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കുറയ്ക്കണമെന്ന് യാത്രക്കാർ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ട്.
ചെന്നൈ നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിൽ ചെന്നൈ മെട്രോ വഹിക്കുന്ന പങ്ക് നിർണായകമാണ്. അതിനുവേണ്ടി പുതിയ പദ്ധതികളും നടപ്പിലാക്കാറുണ്ട്. ഇപ്പോഴിതാ, നിലവിലുള്ള ഒന്നാം ഘട്ട ശൃംഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനും കൂടുതൽ ട്രെയിനുകൾ സർവീസിനായി വാങ്ങുന്നതിനുമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) കൺസൾട്ടന്റിനെ നിയോഗിച്ചിരിക്കുകയാണ്.
പദ്ധതിയുടെ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റായി എഇസിഒഎം ഇന്ത്യ (AECOM India), നിപ്പോൺ കോയ് (Nippon Koei) എന്നിവരുടെ സംയുക്ത സംരംഭത്തെ തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് സി.എം.ആർ.എൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയത് ഇവരാണ്.
നിലവിൽ പ്രതിദിനം 3.2 ലക്ഷം ആളുകളാണ് ചെന്നൈ മെട്രോയെ ആശ്രയിക്കുന്നത്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടം കൂടി തുറക്കുന്നതോടെ തിരക്ക് ഇനിയും വർദ്ധിച്ചേക്കാം. ഇത് മുന്നിൽ കണ്ടാണ് നടപടി. ഓഫീസ് സമയങ്ങളിൽ മെട്രോ ട്രെയിനുകളിൽ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കുറയ്ക്കണമെന്ന് യാത്രക്കാർ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ട്.
ALSO READ: തുമകുരുവില്‍ മെട്രോയ്ക്ക് മുമ്പ് ട്രെയിനെത്തും; ഉള്‍നാടുകളിലേക്ക് സര്‍വീസ് നടത്താന്‍ റെയില്‍വേ
28 പുതിയ 6-കോച്ച് ട്രെയിനുകൾ
നിലവിലുള്ള 4-കോച്ച് ട്രെയിനുകൾക്ക് പകരം 28 പുതിയ 6-കോച്ച് ട്രെയിനുകൾ വാങ്ങാനാണ് മെട്രോ റെയിൽ പദ്ധതിയിടുന്നത്. വലിയ ട്രെയിനുകൾ സർവീസ് നടത്തുന്നതിനായി ഒന്നാം ഘട്ടത്തിലെ മെട്രോ സ്റ്റേഷനുകളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുകയും പ്ലാറ്റ്‌ഫോമുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. പുതിയ ട്രെയിനുകൾ നിർമ്മിച്ച് ലഭിക്കാൻ രണ്ട് വർഷത്തോളം സമയമെടുക്കുമെന്നതിനാൽ, ട്രെയിനുകൾ വാങ്ങുന്നതിനുള്ള ബിഡുകൾ സി.എം.ആർ.എൽ നേരത്തെ തന്നെ ക്ഷണിച്ചിട്ടുണ്ട്. അടുത്ത മാസം ഈ ബിഡുകൾ ഓപ്പൺ ചെയ്യും.
ചെന്നൈ മെട്രോ ഒന്നാം ഘട്ടം
ചെന്നൈ മെട്രോ ശൃംഖല ആരംഭിച്ച് ഏകദേശം 11 വർഷങ്ങൾക്ക് ശേഷം, ഇന്ന് രണ്ട് പ്രധാന കോറിഡോറുകളിലാണ് സർവീസ് നടത്തുന്നത്. വിംകോ നഗർ മുതൽ ചെന്നൈ ഇന്റർനാഷണൽ എയർപോർട്ട് വരെയുള്ള ബ്ലൂലൈൻ, ചെന്നൈ സെൻട്രൽ മുതൽ സെന്റ് തോമസ് മൗണ്ട് വരെ ഗ്രീൻ ലൈൻ എന്നിങ്ങനെയാണ് പ്രധാന പാത. ഏകദേശം 54 കിലോമീറ്ററിൽ 41 സ്റ്റേഷനുകളാണ് ഉള്ളത്.
ചെന്നൈ സെൻട്രൽ, ആലന്തൂർ, കോയമ്പേട് തുടങ്ങിയ പ്രധാന ഹബ്ബുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒന്നാം ഘട്ടം, ചെന്നൈ നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലാണ്. നിലവിൽ ഇതിന്റെ തുടർച്ചയായി രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നഗരത്തിൽ വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പർപ്പിൾ ലൈൻ നിർമ്മാണം; മെട്രോയുടെ രണ്ടാം ഘട്ടം ലക്ഷ്യത്തിലേക്ക്
കോറിഡോർ 3, പർപ്പിൾ ലൈനിന്റെ ഭാഗമായ ഭാഗമായ ഓൾഡ് മഹാബലിപുരം റോഡിൽ പൈലിംഗ് ജോലികളും യു-ഗർഡർ കാസ്റ്റിംഗും പൂർത്തിയായതായി അധികൃതർ അറിയിച്ചു. നെഹ്‌റു നഗർ മുതൽ ഷോളിംഗനല്ലൂർ വരെയുള്ള 10 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റൂട്ടിലാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പ്രമുഖ നിർമ്മാണ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോ ആണ് ഈ റൂട്ടിലെ നിർമ്മാണ ജോലികൾ നിർവ്വഹിക്കുന്നത്.
ഒഎംആർ റൂട്ടിൽ നെഹ്‌റു നഗറിനും ഷോളിംഗനല്ലൂരിനും ഇടയിൽ ആകെ ചെയ്യേണ്ടിയിരുന്ന 3,066 പൈലിംഗ് ജോലികളും വിജയകരമായി പൂർത്തിയാക്കി. ഈ പാതയിലെ ഫ്ലൈഓവറുകൾക്ക് മുകളിലായി ട്രാക്ക് ഉറപ്പിക്കുന്നതിനുള്ള 582 പ്രീകാസ്റ്റ് പ്രീസ്ട്രെസ്ഡ് യു-ആകൃതിയിലുള്ള ഗർഡറുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. തിരക്കേറിയ തോരൈപ്പാക്കം, ഷോളിംഗനല്ലൂർ ജംഗ്ഷനുകളിൽ ഗതാഗതം തടസ്സപ്പെടുത്താതെയായിരുന്നു പൈലിംഗ് ജോലികൾ നടത്തിയത്.
English Summary:
Chennai Metro Rail Limited (CMRL) has appointed a general consultant to prepare tender documents and oversee the procurement of new metro trains and the modernization of stations on its Phase I network. The upgrade plan includes purchasing 28 new six-coach trains to increase service frequency.