Corrupt Neta Removal Bills: ബിജെപി അധികാരത്തിലെത്തിയതിന് ശേഷം അറസ്റ്റിലായത് 12 പ്രതിപക്ഷ മന്ത്രിമാർ; പുതിയ ബിൽ കുരുക്കാവുന്നത് ഇങ്ങനെ
Ministers Arrested Since BJP Came To Power: ബിജെപി അധികാരത്തിലെത്തിയതിന് ശേഷം അറസ്റ്റിലായത് 12 പ്രതിപക്ഷ മന്ത്രിമാർ. എട്ട് മന്ത്രിമാർ 30 ദിവസത്തിൽ കൂടുതൽ ജയിലിൽ കിടന്നു.

പാർലമെൻ്റ്
അറസ്റ്റിലാവുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാവുന്ന കറപ്റ്റ് നേതാ റിമൂവൽ ബിൽ കഴിഞ്ഞ ദിവസമാണ് പാസായത്. 2014ൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം അറസ്റ്റിലായത് 12 മന്ത്രിമാരാണ്. ഇതിൽ എട്ട് പേർ 30 ദിവസത്തിലധികം ജയിലിൽ കിടന്നു. ഈ പട്ടികയിൽ ഒരു ബിജെപി, എൻഡിഎ മന്ത്രി പോലും ഇല്ലെന്നതാണ് ശ്രദ്ധേയം. ഇന്ത്യ ടുഡേ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സിബിഐയും പോലുള്ള കേന്ദ്ര ഏജൻസികളാണ് കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധനനിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അറസ്റ്റുകൾ നടന്നത്. അഴിമതി, വഞ്ചന തുടങ്ങിയ വകുപ്പുകളിലും അറസ്റ്റ് നടന്നു. 12 മന്ത്രിമാരിൽ ഏറ്റവുമധികം മന്ത്രിമാർ തൃണമൂൽ കോൺഗ്രസിൽ നിന്നായിരുന്നു. അഞ്ച് പേരാണ് തൃണമൂലിൽ നിന്ന് അറസ്റ്റിലായത്. നാല് ആം ആദ്മി പാർട്ടി മന്ത്രിമാരും ഡിഎംകെ, എൻസിപി, എഐഡിഎംകെ പാർട്ടികളിൽ നിന്ന് ഓരോ മന്ത്രിമാർ. എന്നാൽ, ഇത്ര ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒരു ബിജെപി, എൻഡിഎ മന്ത്രി പോലും ഇക്കാലയളവിൽ അറസ്റ്റിലായിട്ടില്ല.
Also Read: Richest Chief Ministers: സമ്പത്തിൽ മുന്നിൽ ചന്ദ്രബാബു, പിന്നിൽ മമത; പിണറായിയുടെ ആസ്തി ഇത്ര
ആകെ അറസ്റ്റിലായ 12 പേരിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അടക്കമുള്ള എട്ട് മന്ത്രിമാർ 30 ദിവസത്തിലധികം ജയിലിൽ കിടന്നു. പുതിയ ബിൽ അനുസരിച്ച് 30 ദിവസത്തിൽ കൂടുതൽ ജയിലിൽ കിടക്കുന്ന മന്ത്രിമാർക്ക് സ്വമേധയാ സ്ഥാനം നഷ്ടമാവും. അറസ്റ്റിലായവിൽ ഒരേയൊരു സിറ്റിങ് മുഖ്യമന്ത്രിയേ ഉണ്ടായിരുന്നുള്ളൂ, അരവിന്ദ് കേജ്‌രിവാൾ. അറസ്റ്റിലാവും മുൻപ് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ സ്ഥാനം രാജിവച്ചിരുന്നു. യുപിയിൽ ഒരു മന്ത്രിക്കെതിരായ നടപടി അറസ്റ്റിലേക്ക് നീങ്ങിയില്ല.
ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികൾ ബില്ലിനെതിരെ രംഗത്തുവന്നത്. പ്രതിപക്ഷ പാർട്ടികളോട് പ്രതികാരം ചെയ്യാൻ ബിജെപി ഈ ബിൽ ദുരുപയോഗം ചെയ്യുമെന്നാണ് പ്രധാന വിമർശനം.