India Pakistan Conflict: പാക് ഷെല്ലാക്രമണത്തിൽ ജമ്മുവിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
Senior J&K Official Killed: അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പയാണ് കൊല്ലപ്പെട്ടതെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്. കഴിഞ്ഞ ദിവസം രജൗരി നഗരത്തിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ ഇദ്ദേഹത്തിന്റെ വീട് തകർന്നിരുന്നു.

ന‍്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയിൽ പാക് ഷെല്ലാക്രമണത്തിൽ ജമ്മുവിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള. അഡീഷണൽ ജില്ലാ വികസന കമ്മീഷണർ രാജ് കുമാർ താപ്പയാണ് കൊല്ലപ്പെട്ടതെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്. കഴിഞ്ഞ ദിവസം രജൗരി നഗരത്തിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ ഇദ്ദേഹത്തിന്റെ വീട് തകർന്നിരുന്നു.
ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥനാണ് രാജ് കുമാർ താപ്പ. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ഡ്രോൺ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, ജനങ്ങളോട് തെരുവുകളിൽ നിന്ന് മാറി വീട്ടിൽ സുരക്ഷിതരായി തുടരാൻ ഒമർ അബ്ദുള്ള അഭ്യർത്ഥിച്ചു. വ്യാജ വാർത്തകൾ അവഗണിക്കാനും അടിസ്ഥാനരഹിതമായതോ സ്ഥിരീകരിക്കാത്തതോ ആയ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകി.
Also Read:പാകിസ്താനുള്ള മറുപടി ഇതാ; റാവിൽപിണ്ടിയിലെ എയർബേസുകളിൽ അടക്കം സ്ഫോടനം പരമ്പര നടത്തി ഇന്ത്യ
അതേസമയം, ജമ്മു കശ്മീരിൽ അടക്കം അതിർത്തി സംസ്ഥാനങ്ങളിൽ പാകിസ്ഥാന്റെ ശക്തമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇതിനിടെ അതിർത്തി സംസ്ഥാനങ്ങളിൽപ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ നിന്ന് ഒഴിപ്പിച്ചു. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പാക് ആക്രമണങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. എട്ട് പാക് നഗരങ്ങളിലേക്ക് ഇന്ത്യ തിരിച്ചടിച്ചു. ഇസ്ലാമാബാദിലേക്ക് അടക്കം ഡ്രോൺ ആക്രമണം നടത്തിയെന്നാണ് വിവരം. ഇസ്ലാമാബാദ്, റാവൽപിണ്ടി, സിയാൽകോട്ട്, ലഹോർ, പെഷ്‍വാർ, ഗുജ്‍രൺ വാല, അട്ടോക്ക് അടക്കമുള്ള നഗരങ്ങളിൽ ഇന്ത്യ പ്രത്യാക്രമണം നടത്തി.