New Labour Law: ദിവസം 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരുമോ? പുതിയ 4-ഡേ വർക്ക് റൂളിന്റെ സത്യാവസ്ഥ അറിയാം
12-Hour Shifts and 3-Day Holiday: ഹോട്ടലുകൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ ആഴ്ചയിൽ എല്ലാ ദിവസവും ഉപഭോക്താക്കൾക്കായി തുറന്നു പ്രവർത്തിക്കേണ്ടവയാണ്. ജീവനക്കാർക്ക് 3 ദിവസം അവധി നൽകിയാൽ കടകളുടെ പ്രവർത്തനത്തെ അത് ബാധിക്കും. ചരക്കുനീക്കവും പൊതുഗതാഗതവും തടസ്സമില്ലാതെ നടക്കേണ്ട വിഭാഗങ്ങളാണ്. ഡ്രൈവർമാരും മറ്റ് ജീവനക്കാരും 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നത് റോഡ് സുരക്ഷയെപ്പോലും ബാധിച്ചേക്കാം എന്നതിനാൽ ഷിഫ്റ്റ് ക്രമീകരണം കടുത്ത വെല്ലുവിളിയാണ്.
ന്യൂഡൽഹി: രാജ്യത്തെ കോർപ്പറേറ്റ്-തൊഴിൽ സംസ്കാരത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന ചരിത്രപരമായ പരിഷ്‌കാരങ്ങളുമായി കേന്ദ്ര സർക്കാർ. ഓക്യുപ്പേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് (സെൻട്രൽ) റൂൾസ് 2026 പ്രകാരം രാജ്യത്ത് പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വരികയാണ്. പുതിയ വ്യവസ്ഥയനുസരിച്ച് ജീവനക്കാർക്ക് ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയാകും. ബാക്കി മൂന്ന് ദിവസം പൂർണ്ണമായ അവധിയായിരിക്കും. ജീവനക്കാരുടെ വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഈ മാറ്റം.
പ്രതിദിന പ്രവൃത്തി സമയം 12 മണിക്കൂറിലേക്ക്; 48 മണിക്കൂർ വ്യവസ്ഥ നിർബന്ധം
ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ നാലായി ചുരുങ്ങുമെങ്കിലും ആകെ ജോലി ചെയ്യേണ്ട സമയത്തിൽ കുറവുണ്ടാകില്ല. നിലവിലുള്ള നിയമപ്രകാരമുള്ള ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന വ്യവസ്ഥ ഇവിടെയും കർശനമായി പാലിക്കപ്പെടണം. ഇതനുസരിച്ച്, നാല് ദിവസത്തെ തൊഴിൽ രീതി തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാരുടെ പ്രതിദിന ഷിഫ്റ്റ് സമയം വിശ്രമ വേളകളും ചായ-ഭക്ഷണ ഇടവേളകളും ഉൾപ്പെടെ 12 മണിക്കൂർ വരെ നീളും. മൂന്ന് ദിവസത്തെ ദീർഘമായ അവധി ലഭിക്കുമെങ്കിലും, ജോലി ചെയ്യുന്ന നാല് ദിവസങ്ങളിൽ കടുത്ത തൊഴിൽ സമ്മർദ്ദമുണ്ടാകാൻ ഇത് കാരണമായേക്കാമെന്ന വിലയിരുത്തലുമുണ്ട്.
നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനാകില്ല
പുതിയ നിയമം കമ്പനികൾക്ക് ഏകപക്ഷീയമായി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. അതിനായി ചില സുപ്രധാന മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള പൂർണ്ണമായ പരസ്പര ധാരണയുടെയും യോജിപ്പിന്റെയും അടിസ്ഥാനത്തിൽ മാത്രമേ 4-ഡേ പ്രവൃത്തി ആഴ്ച നടപ്പിലാക്കാൻ പാടുള്ളൂ. ഇത്തരമൊരു സംവിധാനം കൊണ്ടുവരാൻ കമ്പനികൾ നിയമപരമായി ബാധ്യസ്ഥരല്ല. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ മാത്രം ഇത് നടപ്പാക്കിയാൽ മതിയാകും.
Also Read: Fuel prices Hike: പെട്രോൾ, ഡീസൽ വില കൂട്ടി, നട്ടംതിരിഞ്ഞ് സാധാരണക്കാർ
നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിന് പുറമെ ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിക്കുകയാണെങ്കിൽ ഇരട്ടി വേതനത്തോടെയുള്ള ഓവർടൈം ആനുകൂല്യം നൽകണം. പുതിയ നിയമത്തിൽ പ്രതിദിന ഓവർടൈം പരിധിക്ക് പകരം ആഴ്ചയിലെ ആകെ പ്രവൃത്തി സമയത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇത് തൊഴിലുടമകൾക്ക് സമയം ക്രമീകരിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം നൽകും.
ഐടി മേഖലയ്ക്ക് വൻ നേട്ടം; നിർമ്മാണ-സേവന മേഖലകൾക്ക് വെല്ലുവിളി
പുതിയ തൊഴിൽ സംസ്കാരം എല്ലാ മേഖലകളിലും ഒരേപോലെ പ്രായോഗികമാകില്ലെന്നാണ് സാമ്പത്തിക-വ്യവസായ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഓഫീസ് ജോലികൾ കേന്ദ്രീകരിച്ചുള്ള വിജ്ഞാനാധിഷ്ഠിത മേഖലകൾക്ക് ഇത് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുമെങ്കിലും, ഉൽപ്പാദന-സേവന മേഖലകളെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. ഈ വിഭാഗത്തിൽപ്പെടുന്ന തൊഴിലുകൾ പ്രധാനമായും വിജ്ഞാനാധിഷ്ഠിതവും, കമ്പ്യൂട്ടറോ ഓഫീസോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയുമാണ്. അതിനാൽ തന്നെ ഇവയ്ക്ക് പുതിയ സമയക്രമത്തിലേക്ക് മാറാൻ എളുപ്പമാണ്.
- ഐടി, ഐടി അനുബന്ധ സേവനങ്ങൾ : സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ടെക് സപ്പോർട്ട് തുടങ്ങിയ മേഖലകളിൽ നിലവിൽ തന്നെ അഞ്ച് ദിവസത്തെ ജോലി രീതി ഉള്ളതിനാൽ, പ്രതിദിന സമയം 12 മണിക്കൂറാക്കി മാറ്റിക്കൊണ്ട് നാല് ദിവസത്തെ ക്രമീകരണത്തിലേക്ക് മാറാൻ ജീവനക്കാർക്കും കമ്പനികൾക്കും എളുപ്പമായിരിക്കും.
- ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ : ആഗോള കമ്പനികളുടെ ഇത്തരം കേന്ദ്രങ്ങൾ മിക്കവാറും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്. ഫ്ലെക്സിബിൾ വർക്ക് സംസ്കാരം ഉള്ളതിനാൽ ഇവർക്ക് പുതിയ നിയമം പെട്ടെന്ന് നടപ്പിലാക്കാം.
- മാർക്കറ്റിംഗ്, ഡിസൈനിംഗ് ഏജൻസികൾ : ക്രിയേറ്റീവ് ജോലികൾ ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രോജക്റ്റുകൾ തീർക്കുക എന്നതാണ് പ്രധാനം. മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ജീവനക്കാരുടെ ക്രിയേറ്റീവിറ്റിയും ഉൽപ്പാദനക്ഷമതയും കൂട്ടാൻ സഹായിക്കും.
- ജീവകാരുണ്യ, സന്നദ്ധ സംഘടനകൾ : ഓഫീസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന എൻജിഒകൾക്കും അനുബന്ധ സേവന വിഭാഗങ്ങൾക്കും തങ്ങളുടെ പ്രവർത്തന സമയം ജീവനക്കാരുടെ സൗകര്യം കൂടി പരിഗണിച്ച് മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
വെല്ലുവിളി നേരിടുന്ന മേഖലകൾ
24 മണിക്കൂറും തടസ്സമില്ലാതെ പ്രവർത്തിക്കേണ്ടതോ, അല്ലെങ്കിൽ നേരിട്ട് ആളുകളുമായി ഇടപഴകേണ്ടതോ ആയ മേഖലകളിൽ ഈ സംവിധാനം നടപ്പിലാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്ക് 12 മണിക്കൂർ തുടർച്ചയായ ഷിഫ്റ്റുകൾ നൽകുന്നത് കടുത്ത ശാരീരിക-മാനസിക സമ്മർദ്ദത്തിന് കാരണമാകും. കൂടാതെ രോഗീ പരിചരണത്തെ ഇത് ബാധിക്കാതിരിക്കാൻ കൂടുതൽ ജീവനക്കാരെ നിയമിക്കേണ്ടി വരും.
ഹോട്ടലുകൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ ആഴ്ചയിൽ എല്ലാ ദിവസവും ഉപഭോക്താക്കൾക്കായി തുറന്നു പ്രവർത്തിക്കേണ്ടവയാണ്. ജീവനക്കാർക്ക് 3 ദിവസം അവധി നൽകിയാൽ കടകളുടെ പ്രവർത്തനത്തെ അത് ബാധിക്കും. ചരക്കുനീക്കവും പൊതുഗതാഗതവും തടസ്സമില്ലാതെ നടക്കേണ്ട വിഭാഗങ്ങളാണ്. ഡ്രൈവർമാരും മറ്റ് ജീവനക്കാരും 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നത് റോഡ് സുരക്ഷയെപ്പോലും ബാധിച്ചേക്കാം എന്നതിനാൽ ഷിഫ്റ്റ് ക്രമീകരണം കടുത്ത വെല്ലുവിളിയാണ്.
ഫാക്ടറികളിലെ മെഷീനുകൾ തുടർച്ചയായി പ്രവർത്തിക്കേണ്ടതുണ്ട്. ഉത്പാദനം കുറയാതിരിക്കാൻ ഷിഫ്റ്റുകൾ പുനഃക്രമീകരിക്കുന്നതിനും കൂടുതൽ തൊഴിലാളികളെ കണ്ടെത്തുന്നതിനും കമ്പനികൾക്ക് വലിയ സാമ്പത്തിക ബാധ്യത വരും. ഓഫീസ് ഇതര അല്ലെങ്കിൽ കായികാധ്വാനം ആവശ്യമുള്ള മേഖലകളിൽ സ്ഥാപനത്തിന്റെ പ്രവർത്തന സ്വഭാവവും ജീവനക്കാരുടെ ലഭ്യതയും കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ ഈ 4-ഡേ പ്രവൃത്തി ആഴ്ച വിജയകരമായി നടപ്പിലാക്കാൻ സാധിക്കൂ.
English Summary
The new labor law rules allow for a flexible four-day workweek with three days off, provided the mandatory 48-hour weekly limit is met through mutual consent between employers and employees.