India Pakistan Conflict: വീണ്ടും പാക് ഡ്രോൺ ആക്രമണം; നിർവീര്യമാക്കി ഇന്ത്യ, പൊഖ്‌റാനിൽ സ്‌ഫോടനം
Pak Drones attack In Jammu and Kashmir: എസ്-400 മിസൈൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടഞ്ഞുവെന്നും കാര്യമായ നാശനഷ്ടങ്ങൾ ഒഴിവാക്കിയെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.

ജമ്മുകാശ്മീരിൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തി പാകിസ്ഥാൻ. ജമ്മു, സാംബ, പത്താൻകോട്ട്, ഫിറോസ്പൂർ , ജയ്സാൽമർ എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്തു. അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയതിന് പിന്നാലെയാണ് ജമ്മുവിലും സമീപ പ്രദേശങ്ങളിലുമായി ഡ്രോൺ ആക്രമണം നടത്തിയത്. ബാർമർ, പൊഖ്‌റാൻ എന്നിവയുൾപ്പെടെ നിരവധി സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യോമ പ്രതിരോധ മാർഗങ്ങളിലൂടെ ഇന്ത്യ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ്. നിലവിൽ പാകിസ്ഥാന്‍റെ എല്ലാ ഡ്രോണുകളും ഇന്ത്യ തകര്‍ത്തതായാണ് വിവരം. എസ്-400 മിസൈൽ ഉൾപ്പെടെയുള്ള ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടഞ്ഞുവെന്നും കാര്യമായ നാശനഷ്ടങ്ങൾ ഒഴിവാക്കിയെന്നും പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ ഉന്നത പ്രതിരോധ സ്ഥാപനങ്ങളുമായി ഉന്നതതല യോഗം ചേർന്നു. ഭാവി നടപടികൾ തീരുമാനിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മൂന്ന് സൈനിക മേധാവികൾ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
അതിർത്തിയിൽ വെടിവെപ്പും നടക്കുന്നുണ്ട്. ജമ്മു കശ്മീർ, പഞ്ചാബ് സംസ്ഥാനങ്ങളിലായി ജമ്മു, ബാരാമുള്ള, ഫിറോസ്പൂർ, അംബാല, പഞ്ച്കുല, പത്താൻകോട്ട്, അനന്തപൂർ സാഹിബ്, അമൃത്‌സർ, ഫിറോസ്‌പൂർ, സാംബ, അഖ്‌നൂർ, ഹോഷിയാർപൂർ എന്നീ പ്രദേശങ്ങളിൽ സമ്പൂർണ ബ്ലാക്ക് ഔട്ടാണ്.