India Pakistan Tensions: ഇന്ന് രാത്രിയും ജാഗ്രത തുടരും; വിവിധയിടങ്ങളിൽ ബ്ലാക്ക് ഔട്ട്, മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു
Blackout in Border Areas: അമൃതസറിലും ഫിറോസ്പുരിലും ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിലെ അതിർത്തി ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

പ്രതീകാത്മക ചിത്രം
ഡൽഹി: വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയും പാക് പ്രകോപനം തുടർന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളിൽ മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാനിലെ ജയ്സൽമീറിൽ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ബ്ലാക്ക് ഔട്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി വെളിച്ചം അണച്ചും വീടുകൾക്ക് അകത്തിരുന്നും ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
അമൃതസറിലും ഫിറോസ്പുരിലും ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിലെ അതിർത്തി ജില്ലകളിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കാനാണ് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും നിലവിൽ ജാഗ്രത തുടരാനാണ് നിർദേശം. രാത്രി എട്ട് മണി മുതൽ ജനങ്ങൾ സ്വമേധയാ വെളിച്ചം അണച്ച് സഹകരിക്കണമെന്ന് ഫിറോസ്പൂർ, അമൃത്സർ, മോഗ, ബർണാല ജില്ലാ ഭരണകൂടങ്ങൾ ആവശ്യപ്പെട്ടു. ബാട്മേറിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ ഇന്നും പാക് പ്രകോപനം തുടരുകയാണെങ്കിൽ തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ സംയമനത്തോടെയും ഉത്തരവാദിത്വത്തോടെയും ആണ് എല്ലാ സൈനിക നീക്കങ്ങളും നടത്തിയതെന്ന് വാർത്താ സമ്മേളനത്തിൽ മൂന്ന് സേനകളും ആവർത്തിച്ചു. ജനവാസ മേഖലകളിലേക്ക് ഒരു ഘട്ടത്തിലും ഇന്ത്യ ആക്രമണം നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ സേന വ്യക്തമാക്കി. പാക്കിസ്ഥാന്റെ എയർ റഡാർ സിസ്റ്റങ്ങളുടെ ആക്രമണം നടന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളും വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്.
ALSO READ: വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ സൈബർ ആക്രമണം; എക്സ് അക്കൗണ്ട് ലോക്ക് ചെയ്ത് വിക്രം മിസ്രി
ഓപ്പറേഷൻ സിന്ദൂറിലൂടെ 100ലധികം ഭീകരരെ വധിച്ചതായും സേന അറിയിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ വിമാനറാഞ്ചലിലും ഭാഗമായ കൊടും തീവ്രവാദികളെ ഇല്ലാതാക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ ഒരു സംശയവുമില്ലെന്നും പ്രതിരോധ സേന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെ കുറിച്ചും രാജ്യം നൽകിയ തിരിച്ചടികളെ കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം.