Indian Navy Warns Pak: തിരിച്ചടിച്ചിരിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേന, ഇന്ത്യയിലേക്ക് കടന്നാൽ ഇല്ലാതാക്കും
Indian Navy Warns Pakistan: അറബിക്കടലിലെ സൈനിക അഭ്യാസം നാളെ വരെ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. റഫാലടക്കമുള്ള വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും വ്യോമസേന ഇന്ന് അഭ്യാസത്തിനൊരുങ്ങുന്നത്. പഹൽഗാം ഭീകരാക്രമണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഓരോരുത്തരെ വേട്ടയാടുമെന്നും കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Indian Navy
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ പിന്നാലെയുള്ള സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യൻ സേന. തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങൾ മുന്നോട്ടുപോവുകയാണ്. ഏത് സമയത്തും എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിനിടെ പാകിസ്ഥാന് ഇന്ത്യൻ നാവിക സേനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുടെ അതിർത്തി കടന്നാൽ ഇല്ലാതാക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തിരിച്ചടിക്കാൻ സൈന്യത്തിന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു.
അറബിക്കടലിലെ സൈനിക അഭ്യാസം നാളെ വരെ തുടരുമെന്നാണ് പുറത്തുവരുന്ന വിവരം. റഫാലടക്കമുള്ള വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും വ്യോമസേന ഇന്ന് അഭ്യാസത്തിനൊരുങ്ങുന്നത്. അതിർത്തിയിലും നിയന്ത്രണരേഖയിലും കൂടുതൽ ശക്തമായിരിക്കുകയാണ് സൈന്യം. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയറിയിച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണം നടത്തിയ ആരെയും വെറുതെ വിടില്ലെന്നും ഓരോരുത്തരെ വേട്ടയാടുമെന്നും കഴിഞ്ഞ ദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. വനമേഖലയിലടക്കം പലതവണ ഇവരെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. പഹൽഗാമിൽ ആക്രമണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പും തീവ്രവാദികൾ ബൈസരൻ താഴ്‌വരയിൽ ഉണ്ടായിരുന്നതാണ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൻ്റെ പശ്ചാതലത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. പ്രദേശവാസികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടുതൽ ഉദ്യോഗസ്ഥരെ പല മേഖലയിലും സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. യുപിയിലെ ഗംഗ എക്സ്പ്രസ് വേയിൽ യുദ്ധവിമാനങ്ങൾ അണിനിരത്തി വ്യോമസേന അഭ്യാസപ്രകടനം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഭീകരാക്രമണത്തിലെ സർക്കാർ നടപടി ചർച്ച ചെയ്യുന്നതിനായി ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും. ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളെ ചോദ്യം ചെയ്തുവരികയാണ്. ബൈസരൻ താഴ്‌വര ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തിയിരുന്നതായി ഇയാൾ വെളിപ്പെടുത്തി.