Bullet Train: ബുള്ളറ്റ് ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള അര മണിക്കൂര്‍ പോലുമില്ല; കാത്തിരിക്കേണ്ടത് ഇത്രയും മിനിറ്റുകള്‍ മാത്രം
Railways to run bullet trains every 15-20 minutes: ബുള്ളറ്റ് ട്രെയിന്‍ പ്രാരംഭ ഘട്ടത്തില്‍ 15 മുതൽ 20 മിനിറ്റ് വരെ ഇടവേളകളിൽ സര്‍വീസ് നടത്താന്‍ പദ്ധതിയിട്ട് റെയില്‍വേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിലാണ് പദ്ധതി നടപ്പിലാക്കുന്നത്
മുംബൈ: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പ്രാരംഭ ഘട്ടത്തില്‍ 15 മുതൽ 20 മിനിറ്റ് വരെ ഇടവേളകളിൽ സര്‍വീസ് നടത്താന്‍ പദ്ധതിയിട്ട് കേന്ദ്ര റെയില്‍വേ മന്ത്രാലയം. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) കോറിഡോറിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ തുടക്കത്തിൽ ഓരോ 15–20 മിനിറ്റിലും ബുള്ളറ്റ് ട്രെയിൻ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് വെളിപ്പെടുത്തിയത്.
എംഎഎച്ച്എസ്ആർ കോറിഡോര്‍ പൂർണ്ണമായും പ്രവർത്തനക്ഷമമാകുമ്പോൾ, തിരക്കേറിയ സമയങ്ങളിൽ ഓരോ 15-20 മിനിറ്റിലും സർവീസുകൾ നടത്തും. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച്, തിരക്കേറിയ സമയങ്ങളിൽ ഓരോ 10 മിനിറ്റിലും ട്രെയിനുകൾ ഓടുന്ന തരത്തിൽ പിന്നീട് സര്‍വീസ് ക്രമീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇത് രാജ്യത്ത് ഒരു പുതിയ ഗതാഗത സംവിധാനത്തിന്റെ തുടക്കം കുറിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബുള്ളറ്റ് ട്രെയിൻ പദ്ധതി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാകുന്നതോടെ, രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറിൽ താഴെയായി കുറയുമെന്നതാണ് പ്രത്യേകത.
Also Read: Bullet Train: ജപ്പാനൊക്കെ എന്ത്, കടത്തിവെട്ടില്ലേ നമ്മള്‍; ബുള്ളറ്റ് ട്രെയിന്‍ പവറാകും കളറാകും
പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങൾ വഴി ഒരു ലക്ഷത്തോളം ആളുകൾക്ക് നേരിട്ടോ അല്ലാതെയോ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മധ്യവർഗത്തിന് താങ്ങാനാവുന്ന തരത്തിലാകും ടിക്കറ്റ് നിരക്കെന്നാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം, മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പദ്ധതിയുമായി ബന്ധപ്പെട്ട തുരങ്ക നിര്‍മ്മാണം പൂര്‍ത്തിയാക്കി. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ പൂർത്തീകരിക്കുന്ന ആദ്യത്തെ പർവത തുരങ്കമാണിത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചെന്നായിരുന്നു ഇതുസംബന്ധിച്ച് മന്ത്രി പ്രതികരിച്ചത്. ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ ഇത്തരത്തില്‍ ഏഴ് തുരങ്കങ്ങളും ഒരു അണ്ടർ സീ ടണലും ഉണ്ട്.