Jabalpur Boat Tragedy: മരണത്തിലും മകനെ നെഞ്ചോട് ചേർത്ത് അമ്മ; ജബൽപൂർ ബോട്ട് അപകടത്തിലെ ചിത്രം എഐ?
Jabalpur Boat Tragedy Viral Image Fact: അപകടം നടക്കുമ്പോൾ ബോട്ടിനുള്ളിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ബോട്ട് തലകീഴായി മറിയാൻ കാരണമെന്നാണ് അധികൃതരുടെ നിഗമനം. പെട്ടെന്നുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ബോട്ട് തലകീഴായി മറിയാൻ കാരണമെന്നാണ് അധികൃതരുടെ നിഗമനം. ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജബൽപൂർ കളക്ടർ അറിയിച്ചിരിക്കുന്നത്.
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിലെ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിൻ്റെ (Jabalpur Boat Tragedy) നടക്കത്തിലാണ് രാജ്യം മുഴുവൻ. ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിത്തിരിച്ച ഒമ്പത് ജീവനുകളാണ് നഷ്ടമായത്. കാണാതായവർക്കുള്ള തെരച്ചിൽ ഇന്നലെ വൈകിയും നടത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിൽ വെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബോട്ടിനുള്ളിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ബോട്ട് തലകീഴായി മറിയാൻ കാരണമെന്നാണ് അധികൃതരുടെ നിഗമനം.
എന്നാൽ ബോട്ട് അപകത്തിനിടെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച ഒരമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലാകെ പ്രചരിച്ചിരുന്നു. നാടിനെ ഒന്നാകെ വൈകാരികമായ തലത്തിലേക്ക് എത്തിച്ച ആ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. തൻറെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിൻറെ ഇരകളുടേതെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിച്ചത്. എന്നാൽ ഈ ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജബൽപൂർ കളക്ടർ ഔദ്യോഗികമായി തൻ്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ALSO READ: ആശുപത്രി മതിൽ ഇടിഞ്ഞുവീണ് 7 മരണം; ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും
പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് എടുത്തതോ ആകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ ആളുകളിൽ ആശങ്ക ജനിപ്പിക്കുന്നുവെന്നും അതിനാൽ ഇവ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്ന് ജബൽപൂർ കളക്ടർ തൻ്റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ഇത്തരം തെറ്റായ വിവരങ്ങൾ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.
അപകടത്തിൽപ്പെട്ട വിനോദസഞ്ചാര ബോട്ടിൽ നിന്ന് ഒൻപത് മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെത്തിയത്. കാണാതായവർക്കായുള്ള തിരച്ചിൽ എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇടയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലുള്ള ഇത്തരം ചിത്രങ്ങളോ വ്യാജ വാർത്തകളോ പ്രചരിപ്പിക്കരുതെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കുക
അപകടം നടന്ന സ്ഥലത്ത് ഇതിനോടകം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കാണാതായവരുടെ കുടുംബത്തിനും മറ്റുള്ളവരിലും ആശങ്ക ജനിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ പൂർണമായും ദുരന്തസമയങ്ങളിൽ ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഔദ്യോഗികമായി സ്ഥിരീകരിച്ച വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും ജബൽപൂർ ഭരണകൂടം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, നിർദ്ദേശങ്ങൾ ലംഘിച്ച് വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.
ഇത്തരം തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കിടുന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയും നഷ്ടം നേരിടുന്ന കുടുംബങ്ങളെ കൂടുതൽ വേദനിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നാട്ടിൽ ഒരു അപകടം നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇത്തരം വ്യാജ ചിത്രങ്ങളിലും വാർത്തകളിലും അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ എത്ര വേഗമാണ് ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആളുകൾ ഏറ്റെടുക്കുന്നതെന്നും ഇത് വളരെ ഗുരുതരമായ കാര്യമാണെന്നും അധികാരികൾ ചൂണ്ടികാട്ടുന്നു.
ബോട്ട് അപകടം
ബോട്ട് അണക്കെട്ടിൻ്റെ മധ്യത്തിലേക്ക് നീങ്ങിയ ശേഷം തലകീഴായി മറിയുകയായിരുന്നു. ഉല്ലാസ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ടവർ പകർത്തിയ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബോട്ട് അപകടം നടന്ന ശേഷം ലൈഫ് ജാക്കറ്റ് ധരിച്ചിരുന്ന ചിലരെ നാട്ടുകാർ കയറും മറ്റ് വസ്തുക്കളും ഉപയോഗിച്ച് രക്ഷപ്പെടുത്തി. അതേസമയം, ബോട്ടിൽ സുരക്ഷാ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് രക്ഷപ്പെട്ട യാത്രക്കാരുടെ ആരോപണം. എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
English Summary:
An image of a mother and child allegedly linked to the recent Jabalpur boat tragedy has been circulating widely on social media. However, fact-checks have revealed the truth behind the viral image. Jabalpur Collector shares it will be created on AI or Another tools and warns dont spread fake news in this situation.