Siddaramaiah: കർണാടകയിൽ ജാതി സെൻസസ്; രാജിക്ക് മുമ്പ് ‘പണികൊടുത്ത്’ സിദ്ധരാമയ്യ
Karnataka Caste Census: രാഷ്ട്രീയമായി ഏറെ നിർണായകമായ ജാതി സെൻസസ് റിപ്പോർട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതിന് തൊട്ട് മുമ്പ് അംഗീകാരം നൽകി. 2025 നവംബർ മുതൽ തീരുമാനമാകാതെ കെട്ടിക്കിടന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക - സാമ്പത്തിക, വിദ്യാഭ്യാസ സർവ്വേ റിപ്പോർട്ടാണ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് അംഗീകരിച്ചത്.

ഡികെ ശിവകുമാർ, സിദ്ധരാമയ്യ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതിന് തൊട്ടുമുമ്പ് പിൻഗാമിയായി എത്തുന്ന ഡികെ ശിവകുമാറിനും കോൺഗ്രസിനും പണികൊടുത്ത് സിദ്ധരാമയ്യ. രാഷ്ട്രീയമായി ഏറെ നിർണായകമായ ജാതി സെൻസസ് റിപ്പോർട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കുന്നതിന് തൊട്ട് മുമ്പ് അംഗീകാരം നൽകി.
2025 നവംബർ മുതൽ തീരുമാനമാകാതെ കെട്ടിക്കിടന്ന പിന്നാക്ക വിഭാഗ കമ്മീഷന്റെ സാമൂഹിക – സാമ്പത്തിക, വിദ്യാഭ്യാസ സർവ്വേ റിപ്പോർട്ടാണ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പ് അംഗീകരിച്ചത്. ലിംഗായത്ത്, വൊക്കലിഗ തുടങ്ങിയ വിഭാഗങ്ങളുടെ എതിർപ്പ് ഭയന്നാണ് മുൻ സർക്കാരുകൾ ജാതി സെൻസസ് നടത്താൻ മടിച്ചിരുന്നത്. കോൺഗ്രസിനും സമാനനിലപാടായിരുന്നു.
ഡികെ ശിവകുമാറിന് തലവേദന
മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിന് തൊട്ട് മുമ്പുള്ള സിദ്ധരാമയ്യയുടെ നീക്കം ഡികെ ശിവകുമാറിനും കോൺഗ്രസിനും തലവേദനയായിരിക്കുകയാണ്. വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ ഡി.കെ. ശിവകുമാറിന്, റിപ്പോർട്ട് നടപ്പിലാക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
ജാതി തിരിച്ച് ആളുകളുടെ എണ്ണമെടുക്കുന്നതാണ് ജാതി സെൻസസ്. രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാകും. ജാതി സെൻസസിലൂടെ ആളുകളുടെ എണ്ണം എടുക്കുന്നത് മാത്രമല്ല, ഓരോ ജാതി വിഭാഗങ്ങളും കൈയടക്കിയ അധികാര വിഭാഗങ്ങളുടെ കണക്കെടുപ്പും കൂടിയാണിത്.
ALSO READ: കർണാടകയിൽ സിദ്ധരാമയ്യ യുഗം അവസാനിച്ചു; ഇനി ഡി കെ ശിവകുമാറിൻ്റെ ഊഴം
ജാതി സെൻസസ് നടപ്പിലാക്കുമോ?
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ പിന്നാക്ക കമ്മിഷൻ ചെയർമാൻ മധുസൂദൻ ആർ. നായിക് ആണ് ചീഫ് സെക്രട്ടറി ശാലിനി രജനീഷിന് റിപ്പോർട്ട് കൈമാറിയത്. 2015-ലെ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ആദ്യം ജാതി സെൻസസ് നടത്തിയത്. പ്രബലസമുദായങ്ങളുടെ എതിർപ്പുകാരണം ഇതിന്റെ റിപ്പോർട്ട് അന്ന് സർക്കാരിന് സമർപ്പിക്കാനായിരുന്നില്ല. ജാതി സെൻസസിൽ ഡികെ ശിവകുമാറിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം.
കോൺഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന്
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ്ക്ക് പകരക്കാരനായി ഡികെ ശിവകുമാറിനെ തീരുമാനിരക്കാൻ കോൺഗ്രസ് നിയമസഭ കക്ഷി യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം ലോക്ഭവനിലെത്തി രാജി സമർപ്പിച്ച ശേഷം അദ്ദേഹം ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു. രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെയും തുടങ്ങിയ നേതാക്കളെ കണ്ട് നന്ദി അറിയിക്കാനാണ് യാത്രയെന്നാണ് വിശദീകരണം.
എന്നാൽ, ഡികെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദവി ഉൾപ്പെടെ തന്റെ വിശ്വസ്തർക്ക് ഉറപ്പാക്കാനുള്ള യാത്രയാണിതെന്നും രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് ജാർക്കി ഹോളിക്കായും സിദ്ധരാമയ ക്യാമ്പ് സമ്മർദം ചെലുത്തുന്നുണ്ട്. ഇന്നലെ കൈമാറിയ സിദ്ധരാമയ്യയുടെ രാജി ഇന്ന് ഗവർണർ അംഗീകരിച്ചേക്കുമെന്നാണ് വിവരം.
English Summary:
Siddaramaiah approved the caste census report just before resigning from the Chief Minister Post. The socio-economic and educational survey report of the Backward Classes Commission, which had been pending since November 2025, was approved just before he resigned.