Ahmedabad Air India Crash: അപകടത്തിന് മിനിറ്റുകൾക്ക് മുൻപ് നിറചിരിയോടെ സെല്‍ഫി! അഹമ്മദാബാദില്‍ കൊല്ലപ്പെട്ടവരില്‍ ഡോക്ടർമാരായ ദമ്പതികളും മൂന്ന് മക്കളും
Ahmedabad Plane Crash: യാത്ര തുടങ്ങുന്നതിന് തൊട്ടുമുൻപ് വിമാനത്തിൽ നിന്ന് എടുത്ത സെൽഫിയാണ് പുറത്ത് വന്നിരിക്കുന്നത്. സെൽഫിയെടുത്ത് പ്രിയപ്പെട്ടവർക്ക് അയച്ചുകൊടുത്തപ്പോൾ അവർ ഓർത്ത് കാണില്ല ഇത് അവസാന സെൽഫിയാണെന്ന്.
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ബാക്കിയായത് കണ്ണീരും ദുരന്തങ്ങളും മാത്രമാണ്. 242 പേരെയുമായി പറന്നുയർന്ന എയർ ഇന്ത്യയുടെ അഹ്മദാബാദ് – ഗ്യാറ്റ്വിക് വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിനു പുറമെ വിമാനം ഇടിച്ചിറങ്ങി ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റൽ മെസ്സിൽ ഉണ്ടായിരുന്ന അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളും മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 294 ആയി.
പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ഇതിനിടെ നൊമ്പരമാവുകയാണ് രാജസ്ഥാനിൽ നിന്നുള്ള ഒരു ഡോക്ടർ ദമ്പതികളുടെയും അവരുടെ മൂന്ന് മക്കളുടെയും സെൽഫി. യാത്ര തുടങ്ങുന്നതിന് തൊട്ടുമുൻപ് വിമാനത്തിൽ നിന്ന് എടുത്ത സെൽഫിയാണ് പുറത്ത് വന്നിരിക്കുന്നത്. സെൽഫിയെടുത്ത് പ്രിയപ്പെട്ടവർക്ക് അയച്ചുകൊടുത്തപ്പോൾ അവർ ഓർത്ത് കാണില്ല ഇത് അവസാന സെൽഫിയാണെന്ന്. ഉദയ്പൂരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. കോമി വ്യാസ് ഭർത്താവായ ഡോ. പ്രതീക് ജോഷിക്കും മൂന്ന് മക്കൾക്കുമൊപ്പമാണ് യുകെയിലേക്ക് വിമാനം കയറിയത്.
Also Read: ‘ആ പത്ത് മിനിറ്റിന് നന്ദി, വിമാനത്തിൽ ഞാനും ഉണ്ടാകേണ്ടതായിരുന്നു’; നടുക്കം മാറാതെ ഭൂമി ചൗഹാൻ
ഉയദ്പൂര്‍ സ്വദേശികളായ ഡോ. പ്രതീക് ജോഷി, ഭാര്യ ഡോ. കോമി വ്യാസ്, മക്കളായ നകുല്‍, പ്രദ്യുത്, മിറായ എന്നിവരാണ് വിമാനാപകടത്തില്‍ മരിച്ചത്. നകുലും പ്രദ്യുതും ഇരട്ടക്കുട്ടികളാണ്. ഉദയ്പൂരിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോമി, ഇവിടെ നിന്ന് രാജിവച്ച് മക്കളും, ഭർത്താവുമായി യുകെയിൽ താമസമാക്കാനായിരുന്നു തീരുമാനം. ഇതിനിടെയിലാണ് കുടുംബത്തെ തേടി അപ്രതീക്ഷിത ദുരന്തം എത്തിയത്.
ഭർത്താവ് പ്രതീക് കുറച്ച് നാളായി ലണ്ടനിൽ ജോലി ചെയ്യുകയായിരുന്നു. കുടുംബത്തെ കൂടെ കൂട്ടാനായി ഒരാഴ്ച്ച മുന്‍പാണ് രാജസ്ഥാനിലെ ബന്‍സ്വരയിലേക്ക് എത്തിയത്. അഞ്ചുവയസുകാരായ നകുലിനെയും പ്രദ്യുതിനെയും എട്ടുവയസുകാരിയായ മിറായയെയും ചേര്‍ത്ത് നിര്‍ത്തിയുളള ദമ്പതികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.