LPG Price Hike: അടുക്കള പുകയുമോ? പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചു; മൂന്നുമാസത്തിനിടെ രണ്ടു തവണ
LPG Price Hike Latest Update: ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് ഒറ്റയടിക്ക് 29 രൂപ കൂട്ടിയിരിക്കുന്നത്. പുതിയ വിലവർധനവോടെ കേരളത്തിൽ ഒരു എൽപിജി സിലിണ്ടറിന്റെ വില 951 രൂപയും കടന്ന് കുതിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുന്നത്. വില വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ സിലിണ്ടർ നിരക്ക് 951 രൂപയ്ക്ക് മുകളിലാണ് എത്തിനിൽക്കുന്നത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരൻ്റെ അടുക്കള ബജറ്റ് പൂർണ്ണമായി താളം തെറ്റിച്ചുകൊണ്ട് രാജ്യത്ത് പാചകവാതക (LPG Price Hike Update) വില വീണ്ടും വർദ്ധിപ്പിച്ചു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് ഒറ്റയടിക്ക് 29 രൂപ കൂട്ടിയിരിക്കുന്നത്. പുതിയ വിലവർധനവോടെ കേരളത്തിൽ ഒരു എൽപിജി സിലിണ്ടറിന്റെ വില 951 രൂപയും കടന്ന് കുതിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുന്നത്. വില വർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ സിലിണ്ടർ നിരക്ക് 951 രൂപയ്ക്ക് മുകളിലാണ് എത്തിനിൽക്കുന്നത്. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
കഴിഞ്ഞ കുറച്ചു നാളുകളായി വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വ്യത്യാസം വന്നിരുന്നെങ്കിലും ഗാർഹിക സിലിണ്ടർ വിലയിൽ വലിയ മാറ്റങ്ങൾ ഇല്ലാതെ തുടരുകയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തുടർച്ചയായി രണ്ട് തവണ വില വർദ്ധിപ്പിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് പൂർണ്ണമായും തകരുകയാണ്. ഹോട്ടൽ ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ വീടുകളിലെ പാചകച്ചെലവും വർദ്ധിച്ചത് കുടുംബങ്ങളുടെ താളെ തെറ്റിക്കുന്നതാണ്.
ALSO READ: ഇന്ധനവില 12 രൂപ വര്‍ധിപ്പിച്ചേക്കും; നഷ്ടം നികത്താന്‍ ഒഎംസികള്‍
യുഎസ്-ഇറാൻ യുദ്ധം ആഗോളതലത്തിൽ ഇന്ധന വിലയെ ബാധിച്ചതിനെത്തുടർന്ന് മാർച്ചിൽ പാചക വാതകത്തിൻ്റെ വില സിലിണ്ടറിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലുണ്ടായ വ്യതിയാനവും യുഎസ്-ഇറാൻ യുദ്ധവുമെല്ലാം നിലവിലെ വില വർദ്ധനയ്ക്ക് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ കടുംവെട്ടിനെതിരെ പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വാണിജ്യ സിലിണ്ടറിൻ്റെ വില വർദ്ധന
രാജ്യത്ത് പാചകവാതക വില ഇക്കഴിഞ്ഞ ജൂൺ ഒന്നിന് വർദ്ധിപ്പിച്ചിരുന്നു. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിനാണ് വില കൂട്ടിയത്. കേരളത്തിൽ 46 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരുസിലിണ്ടറിന് 3131 രൂപയായിരുന്നു. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്.
അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർധനവുണ്ട്. ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി മാറിയിരുന്നു. പശ്ചിമേഷ്യൻ പ്രതിസന്ധിയും രാജ്യാന്തര വിപണിയിലെ വിതരണ തടസ്സങ്ങളുമാണ് വില കുത്തനെ കൂടാൻ കാരണമായി എണ്ണ കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്.
ഫെബ്രുവരിയിൽ 49 രൂപയും, മാർച്ചിൽ 115 രൂപയും വർദ്ധിച്ച എൽപിജി നിരക്ക്, ഏപ്രിൽ-മേയ് മാസങ്ങളിലായി 993 രൂപയുടെ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. ഇതിന് പിന്നാലെ ഹോട്ടലുകൾ അടച്ചിടുകയും, ഭക്ഷണങ്ങളുടെ വില വലിയ തോതിൽ വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഇറാൻ-യുഎസ് തർക്കങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും കാരണം ആഗോളതലത്തിൽ എൽപിജി ഇറക്കുമതി ചെലവ് കൂടിയതാണ് ഇന്ത്യയിലും വില പ്രതിഫലിക്കാൻ കാരണം.
English Summary:
Price of domestic LPG has been hiked by rupees 29 per cylinder, the second time in three months as global energy supply remained affected over West Asia crisis. The revised price comes into effect from Sunday, June 7.