Madras High Court: വെള്ളമെടുക്കുന്നതിൽ ജാതിവിവേചനം; രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
Caste Discrimination in Thenkasi: ജാതിവിവേചനത്തിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. പൊതു ഇടങ്ങളിൽ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് നിരീക്ഷണം.

മദ്രാസ് ഹൈക്കോടതി
പൊതു ഇടങ്ങളിൽ നിന്ന് വെള്ളമെടുക്കുന്നതിൽ ജാതിവിവേചനം ഏർപ്പെടുത്തിയതിനെതിരെ മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് രൂക്ഷമായ വിമർശനമുന്നയിച്ചത്. തെങ്കാശിയിലെ തലൈവൻകോട്ടൈ ഗ്രാമത്തിൽ ജാതിവിവേചനം നടക്കുന്നുണ്ടെന്നായിരുന്നു 65കാരിയായ പട്ടികജാതി വിഭാഗത്തിൽപെട്ട വയോധികയുടെ പരാതി.
ജസ്റ്റിസ് ഡോ. ആർഎൻ മഞ്ജുളയുടെ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്. പൊതു ഇടങ്ങളിൽ നിന്ന് വെള്ളമെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും സംസ്ഥാനത്തുടനീളം എല്ലാവർക്കുമായി ഇത്തരം കാര്യങ്ങൾ ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ട 65 വയസുകാരിയായ വയോധിക നൽകിയ ജാമ്യാപേക്ഷയിൽ തലൈവൻകോട്ടൈയിലെ ജാതിവിവേചനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. ഇതിലാണ് കോടതി തീരുമാനമെടുത്തത്.
Also Read: Uttarkashi Cloudburst: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; 11 സൈനികരെ കാണാതായി, നാല് മരണം
ജാതി അടിസ്ഥാനമാക്കി വെള്ളം നിഷേധിക്കുന്നത് വളരെ മോശമാണെന്നും ഈ ശാസ്ത്രീയ യുഗത്തിൽ ഇത് ആശ്ചര്യകരമാണെന്നും കോടതി പറഞ്ഞു. കുടിയ്ക്കാൻ ശുദ്ധജലം ലഭിക്കേണ്ടത് മൗലികാവകാശമാണ്. ജീവിക്കാൻ അത് വളരെ അത്യാവശ്യമാണ് എന്നും കോടതി പറഞ്ഞു. മറ്റുള്ളവർ വെള്ളമെടുക്കുന്നത് വരെ പട്ടികജാതി വിഭാഗക്കാർക്ക് വെള്ളമെടുക്കാൻ കാത്തിരിക്കേണ്ടിവരരുത് എന്ന് നേരത്തെ കോടതി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ, ജൂലായ് 31ന് സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ 17 പൊതു ടാപ്പുകൾ ഘടിപ്പിച്ചു എന്നും എല്ലാവർക്കും വെള്ളമെടുക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കമ്മറ്റിയെ നിയോഗിച്ചു എന്നും അറിയിച്ചിരുന്നു. വേഗത്തിൽ തന്നെ ഇത്തരം നിലപാടെടുത്തത് പ്രശംസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, കോടതി ഇടപെടുന്നത് വരെ ഇത്തരം തീരുമാനങ്ങളെടുക്കാൻ കാത്തിരിക്കരുതെന്നും ജസ്റ്റിസ് മഞ്ജുഷ പറഞ്ഞു. വിവേചനമില്ലാതെ എല്ലാവർക്കും വെള്ളമെടുക്കാൻ അവസരമൊരുക്കേണ്ടത് ഭരണഘടനാപരമായ ചുമതലയാണ് എന്നും കോടതി നിരീക്ഷിച്ചു.