Madras High Court: രാഷ്ട്രീയക്കാര്‍ക്ക് രാജാവാണെന്ന ഭാവം; അസഭ്യ പ്രസംഗത്തില്‍ മുന്‍മന്ത്രിക്കെതിരെ മദ്രാസ് ഹൈക്കോടതി
Madras High Court Against K Ponmudy: തമിഴ്‌നാട് പോലീസ് പൊന്‍മുടിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും ജസ്റ്റിസ് പി വേല്‍മുരുകന്‍ പറഞ്ഞു.
ചെന്നൈ: രാഷ്ട്രീയക്കാര്‍ രാജാവും രാഞ്ജിയുമാണെന്ന് കരുതരുതെന്ന് മദ്രാസ് ഹൈക്കോടതി. മൈക്ക് കിട്ടിയാല്‍ എന്തും വിളിച്ച് പറയാന്‍ പറ്റില്ലെന്നും കോടതി ഓര്‍മിപ്പിച്ചു. വൈഷ്ണവര്‍, ശൈവര്‍ വിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരെ മുന്‍ ഡിഎംകെ മന്ത്രി കെ പൊന്‍മുടി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിലാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.
തമിഴ്‌നാട് പോലീസ് പൊന്‍മുടിക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതികള്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും ജസ്റ്റിസ് പി വേല്‍മുരുകന്‍ പറഞ്ഞു.
ഇക്കാലത്ത് രാഷ്ട്രീയക്കാര്‍ക്ക് ആര്‍ട്ടിക്കിള്‍ 19 പ്രകാരം ആകാശമാണ് പരിധി എന്ന് തോന്നുന്നു. നമുക്ക് വെറും കാഴ്ചക്കാരായി നില്‍ക്കാന്‍ കഴിയില്ല. നിരവധി സമൂഹങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ജനാധിപത്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. രാഷ്ട്രീയക്കാര്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍, അവര്‍ ജീവിക്കുന്നത് എല്ലാവര്‍ക്കും അവകാശമുള്ള രാജ്യത്താണെന്ന് ഓര്‍മ വേണമെന്നും ജസ്റ്റിസ് പറഞ്ഞു.




ഒരു പ്രത്യേക വിഭാഗത്തിനോ വ്യക്തിക്കോ, രാഷ്ട്രീയക്കാരന് മാത്രമോ വേണ്ടിയുള്ളതല്ല ഈ രാജ്യം. എല്ലാവരും ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നതെന്ന് തിരിച്ചറിയണം. എല്ലാവരും മൈക്ക് എടുത്ത് തങ്ങളാണ് രാജാവ് എന്ന മട്ടില്‍ പലതും പറയുന്നു. രാജാവിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന മട്ടിലാണ് ഇതെല്ലാം. കോടതിക്ക് ഇതെല്ലാം നോക്കി നില്‍ക്കാനും കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read: Mother Kills Newborn: നവജാത ശിശുവിനെ തിളച്ച വെള്ളത്തിൽ മുക്കി കൊന്ന് അമ്മ; അറസ്റ്റിൽ
ഒരു പൊതുപരിപാടിക്കിടെ പൊന്‍മുടി നടത്തിയ പരാമര്‍ശമാണ് വിമര്‍ശനത്തിന് കാരണമായത്. സ്ത്രീകളേ, ദയവായി തെറ്റിധരിക്കരുത്. ഒരു പുരുഷന്‍ ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചപ്പോള്‍ അയാളോട് ആ സ്ത്രീ ശൈവനാണോ വൈഷ്ണവനാണോ എന്ന് ചോദിച്ചുവെന്നാണ് പൊന്‍മുടി പറയുന്നത്.