Masappadi Case: മാസപ്പടിക്കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി; വിജിലൻസ് അന്വേഷണമില്ല,ഹർജി സുപ്രിം കോടതി തള്ളി
Mathew Kuzhalnadan Masappadi Case: മുഖ്യമന്ത്രിയുടെ മകൾ എന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു പ്രധാന ആരോപണം.

Mathew Kuzhalnadan
ന്യൂഡൽഹി : മാസപ്പടി കേസിൽ മാത്യൂ കുഴൽനാടൻ എംഎൽഎക്ക് തിരിച്ചടി. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജിയിൽ ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് മാത്യൂ കുഴൽനാടൻ ഹർജി നൽകിയത്.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദി ആക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങൾ നടത്തേണ്ടത് തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് മുന്നിലാണെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ മകൾ എന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി വീണാ വിജയൻ സിഎംആർഎല്ലിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു പ്രധാന ആരോപണം.
ഇതിൽ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ള മാത്യുകുഴൽനാടൻ എംഎൽഎയുടെ ആവശ്യം ആദ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. പിന്നീട് ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ എത്തിയെങ്കിലും ഹൈക്കോടതിയും ഇതേ നിലപാട് തന്നെ സ്വീകരിച്ചു. പിന്നാലെയാണ് എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചത്. എക്സാ ലോജിക് കമ്പനിക്കും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും എതിരെയായി സിഎംആർഎൽ കമ്പനി നൽകിയ 1.72 കോടി രൂപ മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി ആണെന്ന് മാത്യുകുഴൽനാടന്റെ ഹർജിയിലെ പരാമർശത്തെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. എപ്രകാരമാണ് ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നതെന്ന് മാത്യു കുഴൽനാടന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകനായ ഗുരുകൃഷ്ണ കുമാറിനോട് സുപ്രീംകോടതി ചോദിച്ചു.