പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തി; പത്താം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ
പൊലീസ് പറയുന്നതനുസരിച്ച്, വിദ്യാർഥികൾ സിഗരറ്റ്, മദ്യം തുടങ്ങിയ ലഹരി ഉപയോഗങ്ങൾക്ക് അടിമപ്പെട്ടിരുന്നു. ഇവരുടെ കൈയിൽ നിന്ന് പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ ഒരാളെ ഹോസ്റ്റലിൽ നിന്ന് ഡേ സ്കോളറായി മാറ്റുകയും ചെയ്തു. ഇതോടെ പ്രിൻസിപ്പലിനോട് ഇരുവർക്കും കടുത്ത വിരോധം രൂപപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് പിടികൂടി. കൊണ്ഡമല്ലേപ്പള്ളി മണ്ഡലത്തിലെ നാഗാർജുന ഗ്രാമർ കോൺസെപ്റ്റ് സ്കൂൾ പ്രിൻസിപ്പൽ കല്ലു രൂപാ റെഡ്ഡി (48)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ വിദ്യാർഥികൾക്ക് പ്രിൻസിപ്പലിനോടുണ്ടായിരുന്ന വിരോധവും പണത്തിനായുള്ള ആഗ്രഹവുമാണെന്ന് പൊലീസ് അറിയിച്ചു.
ഫൂൽസിങ് തണ്ട, പില്യ തണ്ട സ്വദേശികളായ 16 വയസുകാരായ രണ്ട് വിദ്യാർഥികളാണ് കേസിലെ പ്രതികൾ. ഇരുവരും സുഹൃത്തുക്കളും രൂപാ റെഡ്ഡി പ്രിൻസിപ്പലായിരുന്ന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളുമായിരുന്നു. സ്കൂൾ ഹോസ്റ്റലിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
പൊലീസ് പറയുന്നതനുസരിച്ച്, വിദ്യാർഥികൾ സിഗരറ്റ്, മദ്യം തുടങ്ങിയ ലഹരി ഉപയോഗങ്ങൾക്ക് അടിമപ്പെട്ടിരുന്നു. ഇവരുടെ കൈയിൽ നിന്ന് പണവും മൊബൈൽ ഫോണും കണ്ടെത്തിയതിനെ തുടർന്ന് പ്രിൻസിപ്പൽ മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ ശാസിച്ചിരുന്നു. ഇതിന് പിന്നാലെ ഒരാളെ ഹോസ്റ്റലിൽ നിന്ന് ഡേ സ്കോളറായി മാറ്റുകയും ചെയ്തു. ഇതോടെ പ്രിൻസിപ്പലിനോട് ഇരുവർക്കും കടുത്ത വിരോധം രൂപപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.
ഓഗസ്റ്റ് 11ന് കൊലപാതകം
ഓഗസ്റ്റ് 11ന് വൈകിട്ട് ഇരുവരും പ്രിൻസിപ്പലിന്റെ വീട്ടിലെത്തി. ഹുഡി, ടി-ഷർട്ട്, പാന്റ്, മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരാൾ വീടിന് സമീപത്തെ വാട്ടർ ടാങ്കിന് സമീപം കാവൽ നിന്നപ്പോൾ മറ്റൊരാൾ പിൻവശത്തെ മതിൽ ചാടി വീട്ടിനുള്ളിൽ പ്രവേശിച്ചു.
അടുക്കള വഴി അകത്തുകയറിയ വിദ്യാർഥിയെ രൂപാ റെഡ്ഡി കണ്ടതോടെ ഇയാൾ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പലിനെ 27 തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. ശേഷം കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 2.50 ലക്ഷം രൂപയുമായി ഇരുവരും രക്ഷപ്പെട്ടു. രൂപാ റെഡ്ഡിയുടെ മൊബൈൽ ഫോൺ ഓഫ് ചെയ്ത് വീടിന് സമീപത്തെ കല്ലിനടിയിൽ ഒളിപ്പിക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച വസ്ത്രങ്ങൾ ഡ്രെയിനേജിൽ ഉപേക്ഷിക്കുകയും ചെയ്തു.
ബാബു എന്ന വാക്കിൽ നിന്ന് സൂചന
സ്കൂൾ വീണ്ടും തുറന്നപ്പോൾ ഹാജരാകാതിരുന്ന 13 വിദ്യാർഥികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ഇവരിൽ അഞ്ച് പേർ പത്താം ക്ലാസ് വിദ്യാർഥികളായിരുന്നു. അതിൽ രണ്ട് പേർ അപ്രതീക്ഷിതമായി പണം ചെലവഴിച്ച് ആഡംബര ജീവിതം നയിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കേസിൽ അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കുകയും ഏകദേശം 70 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും 80 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് രണ്ട് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിയുന്നത്. ഇവരിൽ ഒരാളുടെ കൈവശം 1.54 ലക്ഷം രൂപയും വിലകൂടിയ ഐഫോണും കണ്ടെത്തി. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാതാപിതാക്കൾ നൽകിയതാണെന്ന് ആദ്യം പറഞ്ഞെങ്കിലും നോട്ടുകളിൽ രക്തക്കറ കണ്ടെത്തുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ മനുഷ്യരക്തമാണെന്ന് സ്ഥിരീകരിച്ചതോടെ വിശദമായ ചോദ്യം ചെയ്യലിൽ കൊലപാതകവും മോഷണവും സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പ്രതികളിൽ നിന്ന് 1.54 ലക്ഷം രൂപ, പ്രിൻസിപ്പലിന്റെ ഐഫോൺ, മൊബൈൽ ഫോൺ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി, ഗ്ലൗസ്, മാസ്ക്, രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഇരുവരും പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് നൽഗൊണ്ട ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.
English Summary
Two Class 10 students have been held in connection with the murder of a school principal in Nalgonda, Telangana. Police suspect personal grudge and money were behind the crime.