PM Modi: നെഹ്റുവിന്റെ ഇന്ത്യയല്ല, മോഡിയുടെ ഇന്ത്യ, പുതിയ ചരിത്രമെഴുതിയ ‘പ്രധാനമന്ത്രിക്കസേര’
Narendra Modi Set to Become India's Longest Continuously Serving Prime Minister: അന്ന് 489 ലോക്‌സഭാ സീറ്റുകളിൽ 364 സീറ്റുകളും നേടി കോൺഗ്രസ്സ് ഏകപക്ഷീയമായ ആധിപത്യം പുലർത്തിയപ്പോൾ, പ്രതിപക്ഷത്തെ പ്രധാനപാർട്ടിക്ക് ഉണ്ടായിരുന്നത് വെറും 16 സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ പ്രാദേശിക ശക്തികളാൽ സമ്പന്നവും രാഷ്ട്രീയമായി വികേന്ദ്രീകരിക്കപ്പെട്ടതുമാണ് ഇന്നത്തെ ഇന്ത്യ. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 744-ൽ എത്തിനിൽക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിൽ ഒരു പുതിയ ചരിത്രം എഴുതിച്ചേർക്കുകയാണ് നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിച്ച പ്രധാനമന്ത്രിയെന്ന നേട്ടം 2026 ജൂൺ 10ന് മോദിയുടെ പേരിൽ കുറിക്കപ്പെടും. ഇക്കാര്യത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് അദ്ദേഹം മറികടക്കുന്നത്. 1952 മെയ് 13 മുതൽ 1964 മെയ് 27 വരെ 4,398 ദിവസമാണ് നെഹ്‌റു തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നതെങ്കിൽ, ജൂൺ 10-ന് നരേന്ദ്ര മോദി പ്രധാനമന്ത്രിക്കസേരയിൽ 4,399 ദിവസം പിന്നിടുകയാണ്. എന്നാൽ ഈ രണ്ട് ജനനേതാക്കളുടെയും ഭരണകാലത്തെ വെറും ദിവസങ്ങളുടെ എണ്ണത്തിൽ മാത്രം ഒതുക്കി നിർത്താൻ കഴിയില്ല എന്നത് വേറെകാര്യം.
തികച്ചും വ്യത്യസ്തമായ രണ്ട് സാഹചര്യങ്ങളിലാണ് ഇരുവരും രാജ്യം ഭരിച്ചതെന്നതാണ് യാഥാർത്ഥ്യം. പ്രത്യേകിച്ചും, ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, കടുത്ത രാഷ്ട്രീയ മത്സരങ്ങളും സോഷ്യൽ മീഡിയയുടെ 24 മണിക്കൂറുമുള്ള നിരീക്ഷണങ്ങളും മോദിയുടെ വെല്ലുവിളികൾ ഇരട്ടിയാക്കുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ ഭരണകാലത്ത് കോൺഗ്രസിന് രാജ്യത്ത് വലിയ രാഷ്ട്രീയ മത്സരങ്ങൾ നേരിടേണ്ടി വന്നിരുന്നില്ല. 1952-ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയിലാകെ മത്സരിച്ചത് വെറും 53 പാർട്ടികൾ മാത്രമായിരുന്നു.
അന്ന് 489 ലോക്‌സഭാ സീറ്റുകളിൽ 364 സീറ്റുകളും നേടി കോൺഗ്രസ്സ് ഏകപക്ഷീയമായ ആധിപത്യം പുലർത്തിയപ്പോൾ, പ്രതിപക്ഷത്തെ പ്രധാനപാർട്ടിക്ക് ഉണ്ടായിരുന്നത് വെറും 16 സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ പ്രാദേശിക ശക്തികളാൽ സമ്പന്നവും രാഷ്ട്രീയമായി വികേന്ദ്രീകരിക്കപ്പെട്ടതുമാണ് ഇന്നത്തെ ഇന്ത്യ. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികളുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 744-ൽ എത്തിനിൽക്കുന്നു.
പ്രാദേശിക പാർട്ടികളും സഖ്യങ്ങളും എല്ലാ കോണുകളിൽ നിന്നും വെല്ലുവിളി ഉയർത്തുന്ന ‘ഹൈപ്പർ-കോംപറ്റീറ്റീവ്’ യുഗത്തിലാണ് മോദി തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തിയത് എന്നത് ശ്രദ്ധേയമാണ്. മാധ്യമങ്ങളുടെയും ആശയവിനിമയത്തിന്റെയും കാര്യത്തിൽ നെഹ്രുവിന്റെയും മോദിയുടെയും കാലഘട്ടങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്.
24 മണിക്കൂറും ജനത്തിന്റെ നിരീക്ഷണത്തിൽ
നെഹ്‌റുവിന്റെ കാലത്ത് സ്വകാര്യ വാർത്താ ചാനലുകളോ സോഷ്യൽ മീഡിയയോ ഡിജിറ്റൽ മാധ്യമങ്ങളോ ഇല്ലായിരുന്നു. ഇന്ന്, 24 മണിക്കൂറും സജീവമായ വാർത്താ ചാനലുകളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും കാലത്താണ് മോദി ഭരിക്കുന്നത്. ഭരണകൂടത്തിന്റെ ഓരോ നീക്കവും ഓരോ തീരുമാനവും സെക്കൻഡുകൾക്കകം ജനങ്ങളിലേക്ക് എത്തുകയും തത്സമയം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിലൂടെ നേതാക്കൾ ഓരോ അഞ്ച് മിനിറ്റിലും ജനങ്ങളാൽ വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള കടുത്ത ഡിജിറ്റൽ നിരീക്ഷണങ്ങൾക്കിടയിലും ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം ഉയർന്നുപ്രവർത്തിക്കാൻ മോദിക്ക് സാധിക്കുന്നു എന്നാണ് ഭരണത്തുടർച്ചകൾ വ്യക്തമാക്കുന്നത്.
ആഗോള ശക്തിയായ ഇന്ത്യ
ഇരു പ്രധാനമന്ത്രിമാരുടെയും ഭരണകാലയളവിലെ വിദേശനയങ്ങളിലും വളരെയേറെ വ്യത്യാസമുണ്ട്. നെഹ്‌റുവിന്റെ കാലത്തെ ചേരിചേരാ നയം പലപ്പോഴും നിർണ്ണായക അന്താരാഷ്ട്ര സാഹചര്യങ്ങളിൽ ഇന്ത്യയെ മാറ്റി നിർത്തിയിട്ടുണ്ട്. കൂടാതെ അക്കാലത്ത് ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള കരുത്തും ഇന്ത്യക്ക് പരിമിതമായിരുന്നു. നെഹ്‌റു തന്റെ ജീവിതകാലത്ത് ആകെ 3 വിദേശ പാർലമെന്റുകളെയാണ് അഭിസംബോധന ചെയ്തത്. എന്നാൽ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ‘മൾട്ടി-അലൈൻമെന്റ്’ അഥവാ എല്ലാ ആഗോള ശക്തികളുമായും ഒരേസമയം മികച്ച നയതന്ത്രബന്ധം പുലർത്തുന്ന ശൈലിയാണ് സ്വീകരിച്ചത്.
അമേരിക്ക, റഷ്യ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി എല്ലാ പ്രധാന ലോക ശക്തികളുടെയും അവിഭാജ്യ പങ്കാളിയാണ് ഇന്ന് ഇന്ത്യ. ഇതുവരെ 19 വിദേശ പാർലമെന്റുകളെ അഭിസംബോധന ചെയ്യുകയും 30 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടുകയും ചെയ്ത മോദി മാറിയ ഇന്ത്യയുടെ ആഗോള സ്വാധീനത്തിന്റെ തെളിവാണ്. ചുരുക്കത്തിൽ, നെഹ്രുവിന്റെ കാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി, 146 കോടിയിലധികം വരുന്ന, അതിശക്തമായ ഡിജിറ്റൽ നെറ്റ്‌വർക്കുള്ള ഒരു വൻ ജനസമൂഹത്തെ നയിച്ചുകൊണ്ടാണ് ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നു കയറുന്നത്.
English Summary
On June 10, 2026, Narendra Modi will become India’s longest continuously serving Prime Minister by surpassing Jawaharlal Nehru’s record of 4,398 days in office. While Nehru governed during a politically consolidated era with minimal opposition, Modi has sustained his leadership for three consecutive terms in a hyper-competitive digital age, managing complex regional coalitions and elevated global diplomacy.