Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ഇന്ന്
Centre Calls All-party Meeting: പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചത്. നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് യോഗത്തിൽ വിലയിരുത്തും.

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന്റെ (Operation Sindoor) പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് പാർലമെൻ്റിൽ നടക്കും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തിൽ രാജ്യത്തെ ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന നടത്തിയ സൈനിക ആക്രമണങ്ങളെക്കുറിച്ച് രാഷ്ട്രീയ നേതാക്കളെ അറിയിക്കുന്നതിനായാണ് കേന്ദ്രം സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. അതിനിടെ പൂഞ്ചിൽ പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.
അതേസമയം, ‘ഓപ്പറേഷൻ സിന്ദൂര’ത്തിന്റെ നിരവധി വശങ്ങളെക്കുറിച്ച് യോഗത്തിൽ രാഷ്ട്രീയ പാർട്ടികളെ വിശദീകരിക്കും. ഓപ്പറേഷന്റെ ലക്ഷ്യങ്ങൾ, തന്ത്രപരവും സുരക്ഷാപരവുമായ ആഘാതം, പാകിസ്ഥാനിൽ നിന്ന് എന്തെങ്കിലും പ്രതികാര നടപടികൾ ഉണ്ടായാൽ ഇന്ത്യയുടെ തയ്യാറെടുപ്പ് എന്നിവയുൾപ്പെടെ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 24 ന് വിളിച്ച അവസാന സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് രൂക്ഷവിമർശനമാണ് ഉയർന്നത്.
പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ ഇന്ത്യൻ സൈന്യം മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചത്. നിലവിലെ രാജ്യത്തിന്റെ സുരക്ഷ നയതന്ത്ര നീക്കങ്ങൾ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് യോഗത്തിൽ വിലയിരുത്തും. ജമ്മു കശ്മീരിൽ പാകിസ്താൻ പ്രകോപനത്തിലെ തുടർനീർക്കങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.