Narendra Modi In Namibia: നമീബിയയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇന്ത്യ? മോദിയുടെ ആഹ്വാനം
Narendra Modi At Namibian Parliament: വിമോചന സമരത്തിൽ ഇന്ത്യൻ ജനത നമീബിയയ്‌ക്കൊപ്പം അഭിമാനത്തോടെ നിലകൊണ്ടു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ വിഷയം ഉന്നയിച്ചു. നമീബിയയിലെ യുഎൻ സമാധാന സേനയെ നയിച്ചത് ഇന്ത്യക്കാരനായ ലെഫ്റ്റനന്റ് ജനറൽ ദിവാൻ പ്രേം ചന്ദ് ആയിരുന്നുവെന്നും മോദി

നമീബിയന്‍ പ്രസിഡന്റിനൊപ്പം നരേന്ദ്ര മോദി
മികച്ച ഭാവി സൃഷ്ടിക്കാന്‍ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമീബിയൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഇന്ത്യയും നമീബിയയും സഹകരണം വര്‍ധിപ്പിക്കമെന്നും, ഇരുരാജ്യങ്ങളും ശക്തമായ ഉഭയകക്ഷി ബന്ധം സ്ഥാപിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. അഞ്ച് രാഷ്ട്ര പര്യടനത്തിനായി വിദേശത്തേക്ക് പുറപ്പെട്ട പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന അവസാന രാജ്യമാണ് നമീബിയ.
പ്രതിരോധത്തിലും സുരക്ഷയിലും സഹകരണം വികസിപ്പിക്കാൻ തയ്യാറാണ്. ലോകകാര്യങ്ങളിൽ ആഫ്രിക്കയുടെ പങ്കിനെ ഇന്ത്യ വിലമതിക്കുന്നു. ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ആഫ്രിക്കയിലെ ഇന്ത്യയുടെ വികസന പങ്കാളിത്തം 12 ബില്യൺ ഡോളറിലധികം വിലമതിക്കുന്നു. വളര്‍ച്ച, ലക്ഷ്യം എന്നിവയിലുള്ള പങ്കാളത്തിത്തിലാണ് അതിന്റെ യഥാര്‍ത്ഥ മൂല്യമുള്ളത്. പ്രാദേശിക സ്‌കില്ലുകളുടെ വികാസത്തിലും, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇന്ത്യ പിന്തുണയ്ക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
ബഹുമാനം, സമത്വം, പരസ്പര നേട്ടം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ഇടപെടൽ. മത്സരിക്കാനല്ല, സഹകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരുമിച്ച് കെട്ടിപ്പടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്കോളർഷിപ്പുകളിൽ നിന്നും കപ്പാസിറ്റി ബില്‍ഡിങ് പ്രോഗ്രാമുകളില്‍ നിന്നും 1,700-ലധികം നമീബിയക്കാർക്ക് പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി.
നമീബിയയിലെ ഗവേഷകര്‍, ഡോക്ടർമാർ തുടങ്ങിയവരെ ഇന്ത്യ പിന്തുണയ്ക്കുകയും പ്രതിരോധത്തിലും സുരക്ഷയിലും പരിശീലനം നൽകുകയും ചെയ്യും. ഇന്ത്യയുടെ യുപിഐ അടിസ്ഥാനമാക്കിയുള്ള ഒരു ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നത് വേഗത്തിലുള്ള ഫണ്ട് കൈമാറ്റം സാധ്യമാക്കുമെന്നും ഉഭയകക്ഷി വ്യാപാരം ശക്തമാക്കാനുള്ള സാധ്യതകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നമീബിയയ്ക്ക് നൂതന കാൻസർ ചികിത്സയ്ക്കായി ഭാഭട്രോൺ റേഡിയോ തെറാപ്പി മെഷീൻ നൽകാൻ ഇന്ത്യ തയ്യാറാണ്. താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി ജൻ ഔഷധി പരിപാടിയിൽ നിന്ന് പ്രയോജനം നേടാനാകും. വിമോചന സമരത്തിൽ ഇന്ത്യൻ ജനത നമീബിയയ്‌ക്കൊപ്പം അഭിമാനത്തോടെ നിലകൊണ്ടു. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെ വിഷയം ഉന്നയിച്ചു. നമീബിയയിലെ യുഎൻ സമാധാന സേനയെ നയിച്ചത് ഇന്ത്യക്കാരനായ ലെഫ്റ്റനന്റ് ജനറൽ ദിവാൻ പ്രേം ചന്ദ് ആയിരുന്നുവെന്നും മോദി പറഞ്ഞു.