PM Narendra Modi: വനിതാ സംവരണ ബിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി
PM Narendra Modi Lok Sabha Speech: വനിതാ സംവരണ ബിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ ഔന്നത്യം വളരുന്നത് നമുക്ക് കാണാൻ കഴിയുമെന്നും നരേന്ദ്ര മോദി.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഇന്ത്യയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ പുതിയ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ഇന്ത്യയുടെ ഔന്നത്യം വളരുന്നത് നമുക്ക് കാണാൻ കഴിയുമെന്നും വനിതാ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ലോക്‌സഭയില്‍ അദ്ദേഹം പറഞ്ഞു.
വനിതാ സംവരണം ഇതിനകം വൈകിപ്പോയി. സംവരണത്തെ എതിർക്കുന്നവരോട് സ്ത്രീകൾ ക്ഷമിക്കില്ല. വനിതാ സംവരണ ബിൽ പാസായാൽ, മുഴുവൻ രാജ്യത്തിന്റെയും കൂട്ടായ വിജയമായിരിക്കും. ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെ വിജയമായി കാണില്ല എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ബില്ലിന് രാഷ്ട്രീയ നിറം നൽകേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പവിത്രമായ അവസരം
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. ഈ വികസന യാത്രയിൽ ഒരു പുതിയ മാനം ചേർക്കാൻ നമുക്ക് ഒരു പവിത്രമായ അവസരം ലഭിച്ചിരിക്കുന്നു. രാജ്യത്ത് സ്ത്രീ സംവരണത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതുമുതൽ, സ്ത്രീകൾക്കുള്ള ആനുകൂല്യങ്ങളെ എതിർത്തവരോട് ഈ രാജ്യത്തെ സ്ത്രീകൾ ഒരിക്കലും ക്ഷമിച്ചിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
വികസിത ഭാരതമെന്നാല്‍ നല്ല അടിസ്ഥാന സൗകര്യങ്ങളോ സാമ്പത്തിക വികസനമോ മാത്രമല്ല അർത്ഥമാക്കുന്നത്. വികസിത ഇന്ത്യയുടെ നയരൂപീകരണത്തിൽ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്നതിന്റെ ആത്മാവ് പ്രതിഫലിക്കണമെന്നാണ് ആഗ്രഹമെന്നും മോദി വ്യക്തമാക്കി.
ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ല
എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് തന്റെ ഉത്തരവാദിത്തം. സ്ത്രീ സംവരണത്തിന്റെ ആവശ്യകത ആദ്യമായി വിഭാവനം ചെയ്തത് 25-30 വർഷങ്ങൾക്ക് മുമ്പാണ്. നേരത്തെ ഇത് നടപ്പിലാക്കേണ്ടതായിരുന്നു. ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടിയല്ല വനിതാ സംവരണം നടപ്പിലാക്കുന്നത്. എല്ലാ പൗരന്മാരുടെയും വിജയമാണിത്. വികസിത ഭാരതത്തിനായുള്ള നാരി ശക്തിയുടെ സംഭാവനകളെ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2023-24 ൽ തന്നെ വനിതാ സംവരണം നടപ്പിലാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സമയപരിമിതി കാരണം അത് സാധ്യമായില്ല. അത് കൂടുതൽ വൈകിപ്പിക്കരുത്. നമ്മൾ ഒരു രാഷ്ട്രമായി ചിന്തിക്കണം. ഈ ബില്ലുകളുടെ നടപടിക്രമം ഒരു സംസ്ഥാനത്തിനും അനീതി ചെയ്യുകയോ ആരോടും വിവേചനം കാണിക്കുകയോ ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം