Narendra Modi: ‘ട്രംപുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ പറഞ്ഞതിന് നന്ദി സുഹൃത്തേ’; പുടിൻ ഫോൺ വിളിച്ചെന്ന് പ്രധാനമന്ത്രി
Narendra Modi On Vladimir Putin: ഡോണൾഡ് ട്രംപുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ പറഞ്ഞതിന് പുടിനോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു ട്രംപ് - പുടിൻ കൂടിക്കാഴ്ച.

വ്ലാദിമിർ പുടിൻ, നരേന്ദ്ര മോദി
റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഫോൺ വിളിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ഫോണിലൂടെ പങ്കുവച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തൽ.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് യുക്രൈൻ സംഘർഷം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡോണൾഡ് ട്രംപ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിൻ്റെ വിശദാംശങ്ങൾ ഓഗസ്റ്റ് 18ന് തന്നെ വിളിച്ച് പുടിൻ അറിയിച്ചതായി പ്രധാനമന്ത്രി കുറിച്ചു. റഷ്യ – യുക്രൈൻ യുദ്ധത്തിൽ സമാധാനപരമായ പരിഹാരം വേണമെന്നും അതിനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.
“അലാസ്കയിൽ വച്ച് പ്രസിഡൻ്റ് ട്രംപുമായി ഈയിടെ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഫോൺ വിളിച്ച് അറിയിച്ചതിന് നന്ദി, സുഹൃത്ത് പ്രസിഡൻ്റ് പുടിൻ. യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് സമാധാനപരമായ ഒരു പരിഹാരത്തിനാണ് ഇന്ത്യ എപ്പോഴും ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ എല്ലാ പിന്തുണയും ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.”- പ്രധാനമന്ത്രി കുറിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്
Thank my friend, President Putin, for his phone call and for sharing insights on his recent meeting with President Trump in Alaska. India has consistently called for a peaceful resolution of the Ukraine conflict and supports all efforts in this regard. I look forward to our…
— Narendra Modi (@narendramodi) August 18, 2025
അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയായിരുന്നില്ല. ചര്‍ച്ചയില്‍ പുരോഗതിയുണ്ടായതായെന്ന് നേതാക്കൾ അറിയിച്ചിരുന്നു. എന്നാല്‍ പ്രകോപനങ്ങളിലൂടെ ഈ പുരോഗതി ഇല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന് യുക്രൈനും യൂറോപ്യന്‍ നേതാക്കള്‍ക്കും പുടിന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
രണ്ട മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയായിരുന്നു അലാസ്കയിൽ നടന്നത്. യുക്രൈനിലെ സംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ വിലപ്പെട്ടതാണെന്ന് പുടിന്‍ സമ്മതിച്ചു. യുക്രൈനിലെ സാഹചര്യം റഷ്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. സംഘർഷത്തിന്റെ മൂലകാരണങ്ങൾ പരിഹരിച്ചാലേ സമാധാനം നിലനിൽക്കൂ. യുക്രൈന്റെ സുരക്ഷയും ഉറപ്പാക്കണമെന്ന ട്രംപിൻ്റെ ആവശ്യത്തോട് യോജിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.