AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prashant Kishor: ‘മദ്യനിരോധനം അവസാനിപ്പിക്കും’; ജൻ സൂരജ് പാർട്ടിയുമായി രാഷ്ട്രീയത്തിൽ അങ്കത്തിനിറങ്ങി പ്രശാന്ത് കിഷോർ

Prashant Kishor: മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ, സ്ത്രീകൾക്കുള്ള വായ്പകൾ, ഭൂപരിഷ്കരണം എന്നിവയ്ക്കാണ് ജെഎസ്പി മുൻ​ഗണന നൽകുന്നത്. അടുത്ത ഘട്ടത്തിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളുടെ രൂപരേഖ അവതരിപ്പിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

Prashant Kishor: ‘മദ്യനിരോധനം അവസാനിപ്പിക്കും’; ജൻ സൂരജ് പാർട്ടിയുമായി രാഷ്ട്രീയത്തിൽ അങ്കത്തിനിറങ്ങി പ്രശാന്ത് കിഷോർ
Image Credits: PTI
Athira CA
Athira CA | Published: 02 Oct 2024 | 10:57 PM

പട്ന: രാഷ്ട്രീയത്തിലേക്ക് ഇറങ്ങി രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജൻ സൂരജ് പാർട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ എല്ലാ മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുമെന്ന് പട്‌നയിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വ്യക്തമാക്കി. മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ മനോജ് ഭാരതിയാണ് ജെഎസ്പിയുടെ പ്രസിഡന്റ്. അധികാരത്തിൽ വന്നാൽ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

“ജൻ സൂരജ് പാർട്ടി വിദ്യാഭ്യാസത്തിനും തൊഴിലിനുമാണ് പ്രധാന്യം നൽകുന്നത്. അധികാരം ലഭിച്ചാൽ നിലവിലുള്ള മദ്യനിരോധനം ഒരു മണിക്കൂറിനുള്ളിൽ പിൻവലിക്കും. വിദ്യാഭ്യാസ രം​ഗത്തെ ഉന്നമനത്തിന് 10 വർഷത്തേക്ക് ഏകദേശം ലക്ഷം കോടി രൂപ വേണം. മദ്യനിരോധനം പിൻവലിച്ചാൽ പ്രതിവർഷം 20,000 കോടി രൂപ എക്സൈസ് നികുതി ഇനത്തിൽ മാത്രം ലഭിക്കും. ഈ തുക വിദ്യാഭ്യാസ രം​ഗത്തെ ഉന്നമനത്തിനായി ഉപയോ​ഗിക്കാം. പാർട്ടി പ്രഖ്യാപന വേളയിൽ പ്രശാന്ത് കിഷോർ പറഞ്ഞു.

ബീഹാറിലെ മദ്യ നിരോധനം പരാജയമാണെന്ന് നേരത്തെ തന്നെ പ്രശാന്ത് കിഷോർ പറഞ്ഞിരുന്നു. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും ഇതിന്റെ രൂപ രേഖ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം അറിയിച്ചു. മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ, സ്ത്രീകൾക്കുള്ള വായ്പകൾ, ഭൂപരിഷ്കരണം എന്നിവയ്ക്കാണ് ജെഎസ്പി മുൻ​ഗണന നൽകുന്നത്.

വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി ബിഹാറിലെ ജനങ്ങൾ വോട്ട് ചെയ്യാത്തതിൽ ഖേദമുണ്ടെന്നും അടുത്ത തെരഞ്ഞടുപ്പിൽ കുട്ടികൾക്കായി വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. തൊഴിലിനായി സർക്കാർ പണം കണ്ടെത്തുന്നതിന്റെ രൂപ രേഖയും ചടങ്ങിൽ പ്രശാന്ത് കിഷോർ വിശദീകരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ബിഹാറിലെ ബാങ്കുകളിൽ ഏകദേശം 4.61 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടന്നിട്ടുള്ളത്. അതിൽ 1.61 ലക്ഷം കോടി രൂപ വായ്പയായി നൽകി. ബാങ്കുകളിൽ നിക്ഷേപമായി ലഭിക്കുന്ന പണത്തിന്റെ ഒരു ഭാ​ഗമെടുത്ത് ബിസിനസിനായി വായ്പ നൽകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‌ജൻ സൂരജ് പാർട്ടിയുടെ മുൻ​ഗണനയനുസരിച്ച് പ്രായമായവരുടെ ക്ഷേമത്തിനായി പ്രതിമാസം 2,000 രൂപ പെൻഷൻ നൽകും. ഇതിനായി ബജറ്റിൽ 6000 കോടി രൂപ വകയിരുത്തും. കൂടാതെ സ്ത്രീ സംരംഭകർക്ക് 4 ശതമാനം പലിശയിൽ വായ്പ ഉറപ്പാക്കും. 2025 -മാർച്ചിൽ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ഘട്ടത്തിൽ സംസ്ഥാനം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളുടെ രൂപരേഖ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന പ്രഖ്യാപനം പ്രശാന്ത് കിഷോർ നടത്തിയിരുന്നു. തന്റെ പാർട്ടി ജനങ്ങൾക്ക് ബദൽ വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളം ബിഹാറിലെ ‌​ഗ്രാമങ്ങൾ തോറും സഞ്ചരിച്ച പ്രശാന്ത് ‌ജൻ സൂരജ് പാർട്ടിയുടെ ആശയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

Follow Us