Republic Day 2026: റിപ്പബ്ലിക് ദിനാഘോഷത്തിൽ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ; മുഖ്യാതിഥികളായി രണ്ട് പേർ
Vande Mataram In Republic Day: 77ആമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ ആഘോഷിക്കും.

റിപ്പബ്ലിക് ദിനം
ഇന്ത്യയുടെ 77ആമത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി 2026 ജനുവരി 26ന് വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ ആഘോഷിക്കും. ഡൽഹിയിലെ കർത്തവ്യപഥിൽ നടക്കുന്ന ആഘോഷങ്ങളിൽ രണ്ട് മുഖ്യാതിഥികളാണ് പങ്കെടുക്കുക.
രാഷ്ട്രപതി ദ്രൗപതി മുർമുവാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുക. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ആന്റണിയോ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ ഇത്തവണത്തെ മുഖ്യാതിഥികളാവും.
ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. ഇതിന്റെ ഭാഗമായി വന്ദേമാതരത്തിന്റെ വരികളെ ആസ്പദമാക്കി തേജ്വേന്ദ്ര കുമാർ മിത്ര 1923ൽ വരച്ച ചിത്രങ്ങൾ കർത്തവ്യ പഥിൽ പ്രദർശിപ്പിക്കും. ‘വന്ദേമാതരം – ഭാരതത്തിന്റെ ശാശ്വതമായ പ്രതിധ്വനി’ എന്ന പ്രമേയത്തിൽ 2,500 കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും കർത്തവ്യ പഥിൽ അരങ്ങേറും. സാംസ്കാരിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി.
ഇതിനൊപ്പം പ്രതിരോധ മേഖലയിലെ ആത്മനിർഭരത വിളിച്ചോതുന്ന അത്യാധുനിക ആയുധശേഖരങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും. ടി-90 ഭീഷ്മ ടാങ്കുകൾ, അർജുൻ ടാങ്കുകൾ, ആകാശ് വെപ്പൺ സിസ്റ്റം, ബ്രഹ്മോസ് മിസൈൽ സിസ്റ്റം എന്നിവ പ്രദർശിപ്പിക്കും. കൂടാതെ റോബോട്ടിക് നായ്ക്കൾ, ഡ്രോൺ സ്വാം സിസ്റ്റങ്ങൾ തുടങ്ങി അത്യാധുനിക ആയുധങ്ങളാണ് കരസേന പ്രദർശിപ്പിക്കുക. റാഫേൽ, സുഖോയ്-30 MKI, മിഗ്-29, ജഗ്വാർ വിമാനങ്ങൾ വ്യോമസേനയുടേതായി ഉണ്ടാവും. നാവികസേനയെ പ്രതിനിധീകരിച്ച് ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് ഹിംഗിരി തുടങ്ങിയ കപ്പലുകളുടെ മാതൃകകളും ഇവിടെ പ്രദർശിപ്പിക്കും. ഹൈപ്പർസോണിക് വേഗതയിലുള്ള ആന്റി-ഷിപ്പ് മിസൈലുകൾ ആദ്യമായി പരേഡിൽ അവതരിപ്പിക്കും.
ഹിമാലയൻ അതിർത്തികളിൽ സേവനം അനുഷ്ഠിക്കുന്ന സൈനികർക്കൊപ്പം ഇത്തവണ ഹിം യോദ്ധാക്കളും മൃഗസേനയും അണിനിരക്കും. ബാക്ട്രിയൻ ഒട്ടകങ്ങൾ, സൻസ്‌കാരി കുതിരകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ക്യാമറകളും ധരിച്ച ഇന്ത്യൻ ഇനം നായ്ക്കൾ എന്നിവയും ഇത്തവണ പരേഡിലുണ്ടാവും. ‘നാനാത്വത്തിൽ ഏകത്വം’ എന്ന പ്രമേയത്തിലുള്ള വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും പരേഡിലുണ്ടാവും. രാവിലെ 10:30-ന് ആരംഭിക്കുന്ന പരേഡ് ഏകദേശം 90 മിനിട്ടാവും നീണ്ടുനിൽക്കുക.