Marriage age for Muslim Girls: ’15 വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് വിവാഹം കഴിക്കാം’; ബാലാവകാശ കമ്മീഷന്റെ അപ്പീൽ തള്ളി സുപ്രീം കോടതി
Minor Muslim Girl’s Marriage Under Personal Law: പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ച പെൺകുട്ടിയെ സംരക്ഷിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാൻ ബാലാവകാശ കമ്മീഷന് എന്ത് കാര്യമാണുള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു.
ന്യൂഡൽഹി: വ്യക്തിനിയമപ്രകാരം പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലിം പെൺകുട്ടിക്ക് ഇഷ്‌ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ അവകാശം ഉണ്ടെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ അപ്പീൽ തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് ഉത്തരവ്.
പ്രായപൂർത്തിയാവാതെ വിവാഹം കഴിച്ച പെൺകുട്ടിയെ സംരക്ഷിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാൻ ബാലാവകാശ കമ്മീഷന് എന്ത് കാര്യമാണുള്ളതെന്ന് സുപ്രീം കോടതി ചോദിച്ചു. 18 വയസ് തികയാത്ത പെൺകുട്ടിക്ക് നിയമപരമായി വിവാഹം കഴിക്കാനാകില്ലെന്നുള്ളപ്പോൾ, വ്യക്തിനിയമം പ്രകാരം മാത്രം അത് സാധിക്കുമോ എന്ന നിയമപ്രശ്നമെങ്കിലും തുറന്നുവെക്കണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇതും കോടതി തള്ളി. ഇതിൽ നിയമപ്രശ്നങ്ങൾ ഒന്നും തന്നെ ബാക്കിനിൽക്കുന്നില്ലെന്നും, ഉചിതമായ കേസിൽ ഇക്കാര്യം ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി പറഞ്ഞു. അതേസമയം മുസ്ലിം വ്യക്തി നിയമപ്രകാരം, 18 വയസ് തികഞ്ഞില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് ഇഷ്‌ടമുള്ള വ്യക്തിയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ മാതാപിതാക്കളുടെ സമ്മതം ആവശ്യമില്ല എന്നായിരുന്നു പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും വിധി.
ALSO READ: ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകും, ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ
16കാരിയും 21കാരനും വീട്ടുകാരിൽ നിന്നും സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിലായിരുന്നു വിധി. സർ ദിൻഷാ ഫർദുൻജി മുല്ലയുടെ ‘പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ’യുടെ 195-ാം അനുച്ഛേദപ്രകാരം പ്രത്യുത്പാദനശേഷി കൈവരുന്ന പ്രായമായാൽ വിവാഹിതരാകാമെന്നാണ് പഞ്ചാബ്- ഹരിയാണ ഹൈക്കോടതി പറഞ്ഞത്. അല്ലെങ്കിൽ 15 വയസ്സ് തികഞ്ഞാൽ മതി. 15കാരിയെ വിവാഹം ചെയ്തയാൾക്കെതിരെ വീറുകാർ നൽകിയ പോക്സോ കേസും കോടതി തള്ളി.