സിബിഐ ഓഫീസില്‍ കള്ളൻമാർ പക വീട്ടി, ഒന്നും ബാക്കി വെച്ചില്ല
CBI Office Theft Tripura: കസേരകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വാതിലുകൾ, ജനാലകൾ അടക്കം സകലതും മോഷ്ടാക്കൾ കൊണ്ടു പോയി, ആകെ ബാക്കിയുണ്ടായിരുന്നത് കെട്ടിടത്തിൻ്റെ ഭിത്തി മാത്രമായിരുന്നെന്ന് പോലീസ്

അഗർത്തല: കടുവയെ കിടുവ പിടിച്ചെന്ന് കേട്ടിട്ടുണ്ടല്ലോ, അങ്ങനെ ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ത്രിപുരയിലെ സിബിഐ ഓഫീസ്. ഒറ്റ രാത്രി കൊണ്ടാണ് ത്രിപുരയി അഗർത്തലയിലുള്ള (സിബിഐ) ക്യാമ്പ് ഓഫീസിലെ സാധനങ്ങളെല്ലാം മോഷ്ടിക്കപ്പെട്ടത്. ഫെബ്രുവരി 11 ന് അതീവ സുരക്ഷയുള്ള ശ്യാമാലി ബസാർ ക്വാർട്ടേഴ്‌സ് കോംപ്ലക്‌സിലെ ഓഫീസിലാണ് സംഭവം. കോംപ്ലക്‌സിലെ ഓഫീസിൽ സിബിഐ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഓഫീസിലുണ്ടായിരുന്ന സ്റ്റീൽ അലമാരകൾ, കസേരകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, വാതിലുകൾ, ജനാലകൾ അടക്കം സകലതും മോഷ്ടാക്കൾ കൊണ്ടു പോയി.ഓഫീസിലെ ഭിത്തികൾ ഒഴികെയുള്ളതെല്ലാം മോഷ്ടാക്കൾ കൊള്ളയടിച്ചെന്ന് പോലീസ് പറയുന്നു.
സംഭവത്തിൽ ലോക്കൽ പോലീസ് അന്വേഷണം ആരംഭിച്ച് ഉടൻ തന്നെ പ്രതികളെയം അറസ്റ്റ് ചെയ്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ ബിപ്ലബ് ദെബ്ബർമ, രാജു ഭൗമിക് എന്നീ രണ്ട് പ്രതികളെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അഗർത്തലയുടെ പ്രാന്തപ്രദേശത്തുള്ള ശ്യാമാലി ബസാർ, ഖേജുർ ബഗാൻ പ്രദേശങ്ങളിൽ നിന്ന് നാല് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു.
എട്ട് സ്റ്റീൽ അലമാരകൾ, ഏഴ് മരക്കസേരകൾ, നാല് ജനാലകൾ, ഒരു ഗീസർ, നാല് കസേരകൾ എന്നിവയും പോലീസ് കണ്ടെത്തി. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കും. കൂടുതൽ മോഷണ വസ്തുക്കൾ ഉണ്ടോ എന്നും മോഷണത്തിന് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഓഫീസ് കുറച്ച് മാസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു ഇത് മുതലെടുത്താണ് പ്രതികൾ മോഷണം പ്ലാൻ ചെയ്തത്. പിന്നിൽ മറ്റെന്തെങ്കിലും സംഘങ്ങളോ, ലക്ഷ്യമോ ഉണ്ടോയെന്ന് വിശദമായ അന്വേഷണത്തിലെ ഇനി വ്യക്തമാവൂ.