Siddaramaiah vs DK Shivakumar: ഡികെയുടെ കാത്തിരിപ്പുകള്‍ അവസാനിക്കുന്നു? സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും
Karnataka CM Siddaramaiah Set To Resign, DK Shivakumar To Take Over: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഈ ആഴ്ച രാജിവെക്കുമെന്നും, പകരം ഡികെ ശിവകുമാര്‍ ആ സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ട്. കര്‍ണാടകയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും, കോണ്‍ഗ്രസ് നേതൃത്വം ഡികെ ശിവകുമാറിനെ ഏകകണ്ഠമായി പിന്തുണച്ചെന്നും റിപ്പോര്‍ട്ട്

സിദ്ധരാമയ്യയും ഡികെ ശിവകുമാറും
ന്യൂഡല്‍ഹി/ബെംഗളൂരു: സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഈ ആഴ്ച രാജിവെക്കുമെന്നും, പകരം ഡികെ ശിവകുമാര്‍ ആ സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ട്. കര്‍ണാടകയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും, കോണ്‍ഗ്രസ് നേതൃത്വം ഡികെ ശിവകുമാറിനെ ഏകകണ്ഠമായി പിന്തുണച്ചെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതേക്കുറിച്ച് തീരുമാനമെടുക്കാന്‍ അദ്ദേഹം നേതൃത്വത്തോട് സമയം ചോദിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സിദ്ധരാമയ്യ രാജിവെക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ദീർഘനാളായി തുടരുന്ന തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻഡ് ശിവകുമാറിന് അനുകൂലമായി ഐകകണ്ഠ്യേന തീരുമാനമെടുക്കുകയായിരുന്നു. 2023-ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിൽ വന്നതുമുതൽ ഇരുനേതാക്കൾക്കുമിടയിൽ അധികാര പങ്കാളിത്തത്തെച്ചൊല്ലി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
രണ്ടര വർഷത്തിന് ശേഷം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറാമെന്ന ധാരണയിലാണ് ഒരു പരിധിവരെ അസ്വാരസ്യങ്ങൾ അവസാനിപ്പിച്ചത്. സിദ്ധരാമയ്യയും, ശിവകുമാറും ഡൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡ് ശിവകുമാറിനെ പിന്തുണച്ചത്.
Also Read: VD Satheesan-PM Modi Meeting: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
പ്രചരിക്കുന്നത് അഭ്യൂഹങ്ങളോ?
എന്നാല്‍ കര്‍ണാടകയില്‍ മുഖ്യമന്ത്രി മാറുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തള്ളിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്തതെന്നും, മറ്റ് പ്രചാരണങ്ങള്‍ ഊഹാപോഹങ്ങളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഇന്ന് ഞങ്ങൾ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും വിശദമായ ഒരു കൂടിക്കാഴ്ച നടത്തി. തീർച്ചയായും മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയും, ഞാനും ചർച്ചയിൽ പങ്കെടുത്തു.
ഇന്നത്തെ ചർച്ച മുഴുവൻ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളെയും കർണാടക കൗൺസിൽ തിരഞ്ഞെടുപ്പുകളെയും കുറിച്ചായിരുന്നു. നിങ്ങൾ എന്ത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാലും അത് വെറും ഊഹാപോഹങ്ങൾ മാത്രമാണ്. അതില്‍ യാഥാര്‍ത്ഥ്യങ്ങളില്ല.
ഇന്ന് രാജ്യസഭാ സീറ്റുകളെക്കുറിച്ചും കർണാടകയിലെ കൗൺസിൽ സീറ്റുകളെക്കുറിച്ചും ചർച്ച ചെയ്തു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മറ്റ് സീറ്റുകളോടൊപ്പം കർണാടകയിലെ രാജ്യസഭയിലേക്കും കൗൺസിൽ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. അത്രയേയുള്ളൂ. ഇതാണ് ഞങ്ങൾ ഇന്ന് തീരുമാനിച്ചത്. ഇതല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്തില്ല”-വേണുഗോപാല്‍ പറഞ്ഞു.
വേണുഗോപാലിന്റെ വാക്കുകള്‍:
VIDEO | Delhi: Informing on the meeting of Congress leaders from Karnataka with the Congress high command at Indira Bhawan, Congress General Secretary (Organisation) KC Venugopal (@kcvenugopalmp) says, “Today we had a detailed meeting with Congress President Mallikarjun Kharge ji… pic.twitter.com/47GXtU2nuq
— Press Trust of India (@PTI_News) May 26, 2026
കർണാടകയിൽ നേതൃമാറ്റത്തിനായി പ്രിയങ്ക ഗാന്ധി വാദ്ര സമ്മർദം ചെലുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഇന്ന് രാവിലെ ഡൽഹിയിലെ പാർട്ടിയുടെ ആസ്ഥാനത്ത് സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും ഒരുമിച്ചും വ്യക്തിപരമായും കണ്ടു.
കൂടിക്കാഴ്ചകൾക്ക് ശേഷം രാഹുൽ ഗാന്ധിയും വേണുഗോപാലും ചർച്ചകളെക്കുറിച്ച് വിശദീകരിക്കാൻ മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെ അടുത്തേക്ക് പോയി. എംഎൽസി തിരഞ്ഞെടുപ്പുകളും രാജ്യസഭാ തിരഞ്ഞെടുപ്പുകളും മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂവെന്ന് കോണ്‍ഗ്രസ് എംഎല്‍എ അശോക് എം പട്ടാനും പറഞ്ഞിരുന്നു.
English Summary
Siddaramaiah is likely to resign as Karnataka Chief Minister this week. The Congress central leadership unanimously backs DK Shivakumar for the top post. This decision resolves a long-standing power tussle between the two leaders. Official announcements regarding the leadership change are expected very soon.