Spurious Liquor: വ്യാജമദ്യ ദുരന്തം; പഞ്ചാബിൽ 15 പേർ മരിച്ചു, 10 പേരുടെ നില അതീവഗുരുതരം
Amritsar liquor Tragedy: ജില്ലാ കളക്ടർ സാക്ഷി സാഹ്‌നി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
പഞ്ചാബിലെ അമൃത്സറിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ പതിനഞ്ച് പേർക്ക് ദാരുണാന്ത്യം. പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അമൃത്സർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലാ കളക്ടർ സാക്ഷി സാഹ്‌നി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മരണസംഖ്യ സ്ഥിരീകരിക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രഭ്ജിത് സിംഗ്, കുൽബീർ സിംഗ്, സാഹിബ് സിംഗ്, ഗുർജന്ത് സിംഗ്, നിന്ദർ കൗർ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് അവർ പറഞ്ഞു.
ഞായറാഴ്ച വൈകുന്നേരം ഒരേ കടയിൽ നിന്ന് മദ്യം വാങ്ങിയവരാണ് ഇരയായത്. തിങ്കളാഴ്ച ചിലർ മരിച്ചെങ്കിലും നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഏറെ വൈകിയാണ് വിവരം ലഭിച്ചതെന്ന് എസ്എച്ച്ഒ ആഫ്താബ് സിങ് പറഞ്ഞു. ഭംഗാലി കലൻ, തരൈവാൽ, സംഘ, മറാരി കലൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും.