Kerala Weather Update: പൊരിവെയിലിൽ തളരേണ്ട, മഴ വരുന്നേ മഴ…; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: കിഴക്ക് മേഘ രൂപീകരണം നടന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ചില ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരളത്തിൻ്റെ കിഴക്ക് മേഘ രൂപീകരണം നടന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ചില ഇടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ലഭിച്ചത്. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
തെക്കുകിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപ് തീരത്തിന് സമീപത്തും വടക്കൻ തമിഴ്‌നാട് തീരത്തിന് മുകളിലായും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ശ്രീലങ്കൻ തീരം സമീപം മന്നാർ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്ന ഒരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. വടക്കൻ കർണാടകയുടെ ഉൾഭാഗം മുതൽ തെക്കൻ കർണാടകയും തമിഴ്‌നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. അതിനാൽ മാർച്ച്16 മുതൽ 20 വരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ALSO READ: കൊടുംചൂടിന് വിട, ഉഗ്രൻ മഴ വരുന്നുണ്ടേ… കാലാവസ്ഥ ഇങ്ങനെ
മഴ മുന്നറിയിപ്പ്
മാർച്ച് 17 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
മാർച്ച് 18 – എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്
മാർച്ച് 19 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്
മാർച്ച് 20 – ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഇടിമിന്നൽ ജാഗ്രത നിർദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.