Vijay at Tamil Nadu Election 2026: തിരഞ്ഞെടുപ്പ് പത്രികയിൽ ‘അബദ്ധം’: വിജയിക്ക് ഗുരുതര പിഴവ്; അവസാന നിമിഷം തിരുത്തി തടിയൂരി
Tamil Nadu Election 2026 Update: പെരമ്പൂരിൽ സമർപ്പിച്ച രേഖ പ്രകാരം വിജയിയുടെ പ്രായം 52 ആണ്. എന്നാൽ തിരുച്ചിറപ്പള്ളിയിൽ ഇത് 51 ആയാണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടിന് പണം നൽകുന്നതിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച വിജയിക്ക് രാഷ്ട്രീയമായി തിരിച്ചടിയായിരിക്കുകയാണ് ലാൽഗുഡിയിലെ ടിവികെ സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ നടന്ന റെയ്ഡ്. ഇവിടെ നിന്ന് 50 ലക്ഷം രൂപ ആദായനികുതി ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. ഇത് വോട്ട് വാങ്ങാൻ കരുതിയ പണമാണെന്ന ആരോപണം ശക്തമാണ്.

Vijay
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ ഗുരുതരമായ വിവരക്കേടുകൾ രേഖപ്പെടുത്തിയ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് വെട്ടിലായി. രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങൾ പരസ്പരവിരുദ്ധമായതോടെയാണ് താരം വിവാദത്തിലായത്. പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുതിയ സത്യവാങ്മൂലം നൽകിയാണ് വിജയ് അയോഗ്യതയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്.
വിജയ് മത്സരിക്കുന്ന പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നൽകിയ സത്യവാങ്മൂലങ്ങളിലാണ് പിഴവുകൾ സംഭവിച്ചത്. പെരമ്പൂരിൽ നൽകിയ പത്രികയിൽ തനിക്കെതിരെ കേസുകളില്ലെന്ന് അവകാശപ്പെട്ട വിജയ്, മൂന്ന് ദിവസത്തിന് ശേഷം തിരുച്ചിറപ്പള്ളിയിൽ നൽകിയ പത്രികയിൽ രണ്ട് കേസുകളുണ്ടെന്ന് രേഖപ്പെടുത്തി. പെരമ്പൂരിലെ റാലിയിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്നുള്ള കേസും. മധുര സമ്മേളനത്തിനിടെ അനുയായിയെ ബൗൺസർമാർ മർദ്ദിച്ചെന്ന കേസും.
പെരമ്പൂരിൽ സമർപ്പിച്ച രേഖ പ്രകാരം വിജയിയുടെ പ്രായം 52 ആണ്. എന്നാൽ തിരുച്ചിറപ്പള്ളിയിൽ ഇത് 51 ആയാണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടിന് പണം നൽകുന്നതിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച വിജയിക്ക് രാഷ്ട്രീയമായി തിരിച്ചടിയായിരിക്കുകയാണ് ലാൽഗുഡിയിലെ ടിവികെ സ്ഥാനാർത്ഥിയുടെ ബന്ധുവിന്റെ വീട്ടിൽ നടന്ന റെയ്ഡ്. ഇവിടെ നിന്ന് 50 ലക്ഷം രൂപ ആദായനികുതി ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിടിച്ചെടുത്തു. ഇത് വോട്ട് വാങ്ങാൻ കരുതിയ പണമാണെന്ന ആരോപണം ശക്തമാണ്.
റോഡ് ഷോയ്ക്കിടെ അപകടം
പുതുച്ചേരിയിൽ വിജയ് നടത്തിയ റോഡ് ഷോയ്ക്കിടെയുണ്ടായ തിരക്കിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. താരത്തെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്ന ഒരു യുവതി കുഴഞ്ഞുവീഴുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഗോദയിൽ ആവേശം നിറയ്ക്കുമ്പോഴും ഇത്തരം നിയമപരമായ പിഴവുകളും വിവാദങ്ങളും ടിവികെയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് വെല്ലുവിളിയാകുന്നുണ്ട്.