Tennis Player Radhika Yadav: റീൽസെടുക്കുന്നതിന് എതിർപ്പ്: ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു
Tennis Player Radhika Yadav Shot Dead: രാധിക പങ്കുവച്ച ഒരു റീൽസിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ വെടിവയ്പിൽ കലാശിച്ചത്. സംസ്ഥാനതല ടെന്നിസ് താരമായിരുന്നു രാധിക. വെടിവയ്ക്കാൻ ഉപയോഗിച്ച റിവോൾവർ വീട്ടിൽ നിന്ന് കണ്ടെടുത്തതായി ഗുരുഗ്രാം പൊലീസ് പബ്ലിക് റിലേഷൻസ് ഓഫിസർ സന്ദീപ് കുമാർ പറഞ്ഞു.
ഗുരുഗ്രാം: ടെന്നിസ് താരമായ രാധിക യാദവിനെ (25) (Tennis Player Radhika Yadav) പിതാവ് വെടിവച്ച് കൊലപ്പെടുത്തി. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസിലെ തൻ്റെ വസതിയിൽ വച്ചാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം നടന്നത്. മകൾക്കുനേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതിൽ മൂന്ന് ബുള്ളറ്റുകൾ രാധികയുടെ ശരീരത്തിൽനിന്ന് കണ്ടെടുത്തതായാണ് വിവരം. ഗുരുതരമായി പരുക്കേറ്റ രാധികയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകൾ ഇൻസ്റ്റാഗ്രാമിൽ റീൽ ചിത്രീകരിക്കുന്നതിനെ തുടർന്ന് പിതാവ് അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം തർക്കിച്ചിരുന്നതായും വിവരമുണ്ട്.
രാധിക പങ്കുവച്ച ഒരു റീൽസിനെച്ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ വെടിവയ്പിൽ കലാശിച്ചത്. സംസ്ഥാനതല ടെന്നിസ് താരമായിരുന്നു രാധിക. വെടിവയ്ക്കാൻ ഉപയോഗിച്ച റിവോൾവർ വീട്ടിൽ നിന്ന് കണ്ടെടുത്തതായി ഗുരുഗ്രാം പൊലീസ് പബ്ലിക് റിലേഷൻസ് ഓഫിസർ സന്ദീപ് കുമാർ പറഞ്ഞു.
റീൽസ് നിർമ്മിക്കുന്നതിലുള്ള രാധികയുടെ താൽപ്പര്യത്തിൽ അവളുടെ പിതാവ് അസ്വസ്ഥനായിരുന്നെന്നും അത് കുടുംബത്തിന് നാണക്കേട് വരുത്തുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും പോലീസ് പറയുന്നു. തന്റെ ഗ്രാമത്തിൽ എത്തുമ്പോഴെല്ലാം മകളുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ പറ്റി പറഞ്ഞ് നാട്ടുകാരിൽ നിന്ന് പരിഹാസവും വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞതായാണ് വിവരം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താൻ ഇതുമൂലം സമ്മർദ്ദത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് ഒടുവിൽ ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പോലീസിന് മൊഴി നൽകി. രണ്ട് വർഷം മുമ്പ് വരെ ടെന്നീസിൽ സജീവ സാനിധ്യമായിരുന്ന രാധിക ഒരു അപകടത്തെ തുടർന്ന് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ താരം ഏറെ ശ്രദ്ധ നേടിയിരുന്നു.