Manipur Violence: മണിപ്പൂരിൽ വീണ്ടും നാഗാ-കുക്കി ഏറ്റുമുട്ടൽ; പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി
Manipur’s Ukhrul Tensions : ഉഖ്രുൽ-ഇംഫാൽ റോഡിലൂടെ മൂന്ന് വാഹനങ്ങളിലായി യാത്ര ചെയ്യുകയായിരുന്ന നാഗാ യുവാക്കളെയാണ് കുക്കി വിഭാഗം തടഞ്ഞുവെച്ചത്. ലഹരിമരുന്ന് കൃഷിയുമായി ബന്ധപ്പെട്ട തർക്കമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Manipur Violence
ഇംഫാൽ: നീണ്ട മാസങ്ങൾക്ക് ശേഷം മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. ഉഖ്രുൽ ജില്ലയിലെ ലിറ്റാൻ മേഖലയിൽ നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയതായാണ് വിവരം. ബുധനാഴ്ച ഉച്ചയോടെ ഷാങ്കായ് ഗ്രാമത്തിന് സമീപം 21 തങ്കുൽ നാഗാ വംശജരെ കുക്കി സായുധ സംഘം തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതിന് പിന്നാലെയാണ് സ്ഥിതിഗതികൾ വഷളായത്.
ഉഖ്രുൽ-ഇംഫാൽ റോഡിലൂടെ മൂന്ന് വാഹനങ്ങളിലായി യാത്ര ചെയ്യുകയായിരുന്ന നാഗാ യുവാക്കളെയാണ് കുക്കി വിഭാഗം തടഞ്ഞുവെച്ചത്. ലഹരിമരുന്ന് കൃഷിയുമായി ബന്ധപ്പെട്ട തർക്കമാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തടഞ്ഞുവച്ചിരിക്കുന്ന യുവാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നാഗാ സംഘടനകൾ രംഗത്തെത്തി. ഇതാടെ ലിറ്റാനിൽ മേഖലയിൽ കനത്ത സംഘർഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും അക്രമാസക്തമാകുകയും ചെയ്തു.
ALSO READ: ‘ഇന്ത്യയുടെ എണ്ണയ്ക്ക് ഒരു കോട്ടവുമില്ല, എല്ലാം സുരക്ഷിതം; എല്‍പിജി ഉത്പാദനവും വര്‍ധിച്ചു’
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി യംനാം ഖേംചന്ദ് സിംഗ് ഉടനടി ഇടപെട്ടു. ബിഎസ്എഫും പോലീസും സൈന്യവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലും സംഘടനകളുമായുള്ള നീണ്ട ചർച്ചകൾക്കും ഒടുവിൽ 1 പേരെയും സുരക്ഷിതമായി മോചിപ്പിച്ചു. എന്നാൽ സംഘർഷത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ.
“നമുക്ക് സമാധാനം വേണം, ചർച്ചകളിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ” എന്നാണ് സംഭവത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സർക്കാർ എൻഐഎയ്ക്ക് കൈമാറുമെന്നും അവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് വ്യക്തമാക്കി.