Tragedy at Zojila Pass: സോജില പാസിൽ വൻ മഞ്ഞുവീഴ്ച; വാഹനങ്ങൾ മഞ്ഞിനടിയിൽ, 7 പേർ മരിച്ചു
Tragedy at Zojila Pass, 7 Killed : ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ സാഹചര്യം നേരിട്ട് വിലയിരുത്തി. കാർഗിൽ ഡിസി, എസ്എസ്പി എന്നിവരോട് സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കിയതായും അദ്ദേഹം അറിയിച്ചു.
ലഡാക്ക്: ശ്രീനഗർ-ലേ ദേശീയ പാതയിലെ സോജില പാസിലുണ്ടായ വൻ മഞ്ഞുവീഴ്ചയിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും നിരവധി യാത്രാവാഹനങ്ങൾ മഞ്ഞനടിയിൽ കുടുങ്ങുകയും ചെയ്തു. ലഡാക്ക് ഭാഗത്താണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് ദേശീയ പാത പൂർണ്ണമായും അടച്ചു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. മഞ്ഞിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ സാഹചര്യം നേരിട്ട് വിലയിരുത്തി. കാർഗിൽ ഡിസി, എസ്എസ്പി എന്നിവരോട് സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കിയതായും അദ്ദേഹം അറിയിച്ചു. മഞ്ഞുവീഴ്ചയെത്തുടർന്ന് മേഖലയിലെ ഗതാഗതം പുനഃസ്ഥാപിക്കാൻ ബിആർഒ ഉദ്യോഗസ്ഥർ മഞ്ഞ് നീക്കം ചെയ്യുകയാണ്.
കശ്മീർ താഴ്വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ഏക പാതയാണിത്. മഞ്ഞുകാലത്തിന് ശേഷം പാത തുറന്ന സമയത്താണ് ഈ ദാരുണമായ അപകടം സംഭവിച്ചിരിക്കുന്നത്. മേഖലയിൽ മഞ്ഞ് നീക്കം ചെയ്യുന്നതിനായി നൂറിലധികം ഉദ്യോഗസ്ഥരെയും വലിയ യന്ത്രസാമഗ്രികളെയും നിയോഗിച്ചിട്ടുണ്ട്.