TVK Office Set On Fire: വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം; ടിവികെയുടെ ഓഫീസിന് തീയിട്ട്, ബാനറുകൾ വലിച്ചുകീറി
Srirangam TVK Office Set On Fire: സ്ഥലത്തുണ്ടായിരുന്ന ബാനറുകൾ കീറകളഞ്ഞ ശേഷമാണ് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. ഓഫീസിന് പുറത്ത് രണ്ട് പുരുഷന്മാർ കയറുന്നതും കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് പോകുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും പോലീസ് പറഞ്ഞു.
ചെന്നൈ: തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കെ തമിഴ്നാട് തൃച്ചിയിൽ തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ട് അജ്ഞാതർ. ശ്രീരംഗം മണ്ഡലത്തിൻ്റെ പരിധിയിലുള്ള പേട്ടവയത്തലൈയിൽ സ്ഥാനാർഥിയായ രമേശിൻ്റെ ഓഫീസാണ് അഗ്നിക്കിരയാക്കിയത്. ഓഫീസിൽ ഉണ്ടായിരുന്ന മുഴുവൻ ബാനറുകളടക്കം വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിൽ ടിവികെ യൂണിയൻ സെക്രട്ടറിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
വെള്ളിയാഴ്ച (ഇന്ന്) രാവിലെ ആണ് അജ്ഞാതർ ഓഫീസിന് തീയിട്ടത്. സ്ഥലത്തുണ്ടായിരുന്ന ബാനറുകൾ കീറകളഞ്ഞ ശേഷമാണ് തീയിട്ടതെന്ന് പാർട്ടി സ്ഥാനാർഥിയായ രമേശ് പറഞ്ഞു. ഓഫീസിന് പുറത്ത് രണ്ട് പുരുഷന്മാർ കയറുന്നതും കുറച്ചു സമയത്തിന് ശേഷം പുറത്തേക്ക് പോകുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നാശനഷ്ടങ്ങൾ പരിമിതമാണെന്നും പോലീസ് പറഞ്ഞു.
പാർട്ടി ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലാത്തതിനാൽ സംഭവത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ മൂന്നുദിവസം ബാക്കിനിൽക്കെയാണ് സംസ്ഥാനത്ത് അക്രമസംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
തമിഴ്നാട് എക്സിറ്റ് പോൾ ഫലങ്ങൾ
കഴിഞ്ഞ ദിവസം പുറത്തുവന്ന വിവിധ ഏജൻസികളിൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്ക്കാണ് തുടർഭരണം പ്രവചിക്കുന്നത്. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യം സംസ്ഥാനത്ത് ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. പീപ്പിൾസ് പൾസ്, ചാണക്യ തുടങ്ങിയ ഏജൻസികൾ ഡിഎംകെയ്ക്ക് മുന്നേറ്റം പ്രവചിക്കുമ്പോൾ ജെവിസി ടൈംസ് നൗ, അണ്ണാ ഡിഎംകെ – ബിജെപി സഖ്യം അട്ടിമറി നേടുമെന്നും പ്രവചിക്കുന്നു. അതേസമയം ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലത്തിൽ ടിവികെയ്ക്കാണ് സാധ്യത കൂടുതൽ.
പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി അധികാരം നിലനിർത്തുമെന്ന് പ്രവചിക്കുമ്പോഴും ടിവികെ 98 മുതൽ 120 സീറ്റുകളിൽ വരെ ജയിക്കാമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. 92 മുതൽ 110 സീറ്റുകൾ വരെയാണ് ആക്‌സിസ് മൈ ഇന്ത്യ ഡിഎംകെ സഖ്യത്തിന് പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യത്തിന് 22-23 വരെ സീറ്റുകൾ ലഭിക്കാനുള്ള സാധ്യതയും പറയുന്നു.
അതേസമയം, പീപ്പിൾസ് പൾസിൻ്റെ എക്സിറ്റ് പോൾ അനുസരിച്ച് ഇന്ത്യാ മുന്നണി അധികാരം നിലനിർത്തുമെന്നാണ് പ്രവചിക്കുന്നത്. 125-145 വരെ സീറ്റുകൾ ഇന്ത്യാ മുന്നണിക്ക് ലഭിക്കാമെന്നാണ് പ്രവചനം. എന്നാൽ എൻഡിഎയ്ക്ക് 65-80 സീറ്റുകളിൽ വിജയസാധ്യതയുണ്ട്. ടിവികെയുടെ സാധ്യത 18-24 സീറ്റുകൾ വരെയാണ്. സമാനമായ പ്രവചനമാണ് പി മാർക്കിൻ്റെയും മാട്രിക്‌സിൻ്രെയും സർവേ ഫലം പറയുന്നത്.
ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകൾ പി മാർക്യുവും, 122-132 സീറ്റുകൾ മാട്രിക്‌സും പ്രവചിക്കുന്നു. എഐഎഡിഎംകെ സഖ്യത്തിന് 65-85 സീറ്റുകൾ പി മാർക്യു പ്രവചിക്കുമ്പോൾ, മാട്രിക്‌സ് മുന്നോട്ടുവയ്ക്കുന്നത് 87-100 സീറ്റുകളിലെ വിജയസാധ്യതയാണ്. ടിവികെയ്ക്ക് പി മാർക്യു 16-26 സീറ്റുകളും മാട്രിക്‌സ് 10-12 സീറ്റുകളും നൽകുന്നു.
പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ ആക്‌സിസ് മൈ ഇന്ത്യ മാത്രമാണ് ടിവികെയ്ക്ക് വൻ മുന്നേറ്റം പ്രവചിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയിൽ തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ പിന്തുണ നൽകിയത് നടൻ വിജയ്ക്കാണ്. 37 ശതമാനം പേരാണ് വിജയ് മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായവുമായി സർവേയിൽ സർവേയിൽ മുന്നോട്ട് വന്നത്. യുവവോട്ടർമാർക്കിടയിൽ ടിവികെ വൻ മുന്നേറ്റമാണ് നടത്തിയതെന്നും സർവേയിൽ വ്യക്തമാക്കുന്നു.
English Summary:
Just days before the May four election counting, a Tamilaga Vettri Kazhagam (TVK) party office in Srirangam, Tamil Nadu, was set on fire today by strangers. Incident causing significant damage to the property. Police are currently investigating and collecting CCTV Evidence.