Posting Anti India Message: വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ഇന്ത്യാ വിരുദ്ധ പ്രചാരണം; ഗുജറാത്തിൽ രണ്ട് പേർ അറസ്റ്റിൽ
ഓപ്പറേഷൻ സിന്ദൂരിനിടെ, ഹാക്കർമാർ ഇന്ത്യൻ വെബ്‌സൈറ്റുകളെ ലക്ഷ്യമിടുന്നതായി എടിഎസിന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ത്യൻ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുകയും ഇന്ത്യാ വിരുദ്ധ സന്ദേശങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ട് പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ഗുജറാത്ത് ഖേഡ ജില്ലയിലെ നാദിയാദ് സ്വദേശി ജാസീം ഷാനവാസ് അൻസാരിയേയും മറ്റൊരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയുമാണ് പിടികൂടിയത്.
ഹാക്കിംഗ് പ്രവർത്തനങ്ങൾക്കായി ഇരുവരും ഒരു ടെലിഗ്രാം ചാനൽ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ‘അനോൺസെക്’ എന്ന പേരിലാണ് ടെലിഗ്രാം ചാനൽ നടത്തിയിരുന്നത്. ഇതിന് മുമ്പ് പ്രതികൾ ‘EXPLOITXSEC’, ‘ELITEXPLOIT’ എന്നീ പേരുകളിൽ രണ്ട് ടെലിഗ്രാം ചാനലുകൾ തുടങ്ങിയിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
എന്തെങ്കിലും കാരണത്താൽ അവരുടെ ചാനൽ നീക്കം ചെയ്യപ്പെട്ടാൽ, അവരുടെ പ്രവർത്തനം തുടരുന്നതിനാണ് പ്രതികൾ ഇത്തരത്തിൽ ബാക്കപ്പ് ചാനൽ നിർമിച്ചതെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ രണ്ട് പേരുടെയും ഫോണുകൾ പരിശോധനയ്ക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചു.
ഓപ്പറേഷൻ സിന്ദൂരിനിടെ, ഹാക്കർമാർ ഇന്ത്യൻ വെബ്‌സൈറ്റുകളെ ലക്ഷ്യമിടുന്നതായി എടിഎസിന് മുന്നറിയിപ്പുകൾ ലഭിച്ചിരുന്നു. പ്രതികൾ പന്ത്രണ്ടാം ക്ലാസ് തോറ്റിരുന്നെങ്കിലും, വെറും 6 മുതൽ 8 മാസത്തിനുള്ളിൽ ഹാക്കിംഗിലും സൈബർ പ്രവർത്തനങ്ങളിലും അവർ ഉയർന്ന വൈദഗ്ദ്ധ്യം നേടിയതായി റിപ്പോർട്ടുണ്ട്. വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുന്നതിനു പുറമേ, ഇന്ത്യയ്‌ക്കെതിരായ സന്ദേശങ്ങളും പ്രതികൾ പോസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.