Bengaluru PG Assault Case: ഹോസ്റ്റലില്‍ ലൈംഗികാതിക്രമം; യുവതിയെ കുത്തിവീഴ്ത്തി വിവസ്ത്രയാക്കിയെന്ന് പരാതി; യുവാവ് അറസ്റ്റിൽ
Woman Stabbed and Stripped in Bengaluru PG: ചൊവ്വാഴ്ച പുലർച്ചെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്, വൈറ്റ്‌റോസ് ലേഔട്ടിലെ സ്വകാര്യ പിജിയിലാണ് സംഭവം.

സായി ബാബു
ബെംഗളൂരു: പിജി ഹോസ്റ്റലിൽ യുവതിയെ കുത്തിപ്പരിക്കേല്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച പുലർച്ചെ ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ്, വൈറ്റ്‌റോസ് ലേഔട്ടിലെ സ്വകാര്യ പിജിയിലാണ് സംഭവം. ആന്ധ്രപ്രദേശ് സ്വദേശിയായ സായ് ബാബു ചെന്നുരു എന്ന 37കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബാങ്ക് ജീവനക്കാരിയായ യുവതിയും പ്രതി സായി ബാബുവും ഒരേ പിജിയിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പ്രതി തന്റെ മുറിയുടെ മുന്നിലെത്തി കോളിംഗ് ബെൽ അടിച്ചെന്നും, സുഹൃത്താണെന്ന് കരുതി വാതിൽ തുറന്നപ്പോൾ പ്രതി ഉടനെ കത്തി കട്ടി ഭീഷണിപ്പെടുത്തി അകത്തു കയറി വാതിൽ അടയ്ക്കുകയായിരുന്നു എന്നും പരാതിക്കാരി പറയുന്നു. പിന്നാലെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഇതോടെ നിലത്തു വീണ യുവതിയെ പ്രതി വിവസ്ത്രയാക്കി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ യുവതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി താൻ ജീവനൊടുക്കുമെന്നും ഭീഷണിമുഴക്കി. പ്രതി യുവതിയുടെ 70000 രൂപയും ആവശ്യപ്പെട്ടു. ഇത്രയും പണം കൈയിൽ ഇല്ലെന്നും അടുത്ത ദിവസം സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി നൽകാമെന്നും പറഞ്ഞപ്പോൾ യുവതിയുടെ ഫോൺ ബലമായി പിടിച്ചുവാങ്ങി ഓൺലൈൻ വഴി 14,000 രൂപ പ്രതി സ്വന്തം അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ നഗ്നദൃശ്യങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പ്രതി മുറിയിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ മറ്റൊരു സുഹൃത്തിനെ വിളിച്ചാണ് യുവതി ആശുപത്രിയിലേക്ക് പോയതും ചികിത്സ തേടിയതും. തുടർന്ന് പോലീസിൽ പരാതി നൽകുകയാണ് ചെയ്തു. അതിനിടെ, യുവതിക്കെതിരെയും പിജി നടത്തിപ്പുകാർക്കെതിരെയും പ്രതി സായി ബാബുവും പോലീസിൽ പരാതി നൽകി. കഴിഞ്ഞ രണ്ട് മാസമായി യുവതിയും താനും അടുപ്പത്തിലാണെന്നാണ് സായിയുടെ പരാതിയിൽ പറയുന്നത്. സംഭവം നടന്നെന്ന് പറയുന്ന ദിവസം യുവതിയുമായി വഴക്കുണ്ടായി പുറത്തുപോയ ശേഷം രാത്രി പത്തരയോടെയാണ് പിജിയിൽ തിരിച്ചെത്തിയത്.
എന്നാൽ, പിജി നടത്തിപ്പുകാരായ ശിവ, പ്രദീപ് എന്നിവരും മറ്റ് മൂന്ന് പേരും ചേർന്ന് തന്നെ മർദിച്ചുവെന്നും ബോധരഹിതനായ താൻ പിറ്റേദിവസം രാവിലെ പിജിയിലെ മറ്റുതാമസക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ പോയ ശേഷമാണ് പോലീസിൽ വിവരം അറിയിച്ചതെന്നുമാണ് യുവാവിന്റെ പരാതിയിൽ ഉള്ളത്. യുവതിയുടെ പരാതിയിൽ സായി ബാബുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പേർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ യുവതിയും സായ്ബാബുവും സുഹൃത്തുക്കളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.