Kerala Assembly MLA Swearing-In 2026: പുതിയ സഭ, പുതിയ മുഖങ്ങള്‍! പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്
16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

കേരള നിയമസഭ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കറായി ചുമതലയേറ്റ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. കഴിഞ്ഞ ദിവസം ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വിഡി സതീശനും, മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ന് നടക്കുന്ന ചടങ്ങില്‍ മുഴുവന്‍ നിയുക്ത എംഎല്‍എമാരും സുധാകരന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. അക്ഷരമാലക്രമത്തിലാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ. സ്പീക്കര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ സുധാകരനാകും സഭയെ നിയന്ത്രിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്കും ഷാനിമോൾ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും യുഡിഎഫ് നിശ്ചയിച്ചിട്ടുണ്ട്.
ജി സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
സ്പീക്കര്‍ തിരഞ്ഞെടുപ്പ്
സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും. മെയ് 29-നാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ചുള്ള ചർച്ച ജൂണ്‍ മൂന്നിന് നടക്കും. നിയമസഭ തിരഞ്ഞെടുപ്പില്‍ 102 സീറ്റെന്ന വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനു ശേഷമാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത്. 35 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. ഇതാദ്യമായി മൂന്ന് സീറ്റുകള്‍ എന്‍ഡിഎ നേടി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ബിബി ഗോപകുമാര്‍ എന്നിവരാണ് എന്‍ഡിഎയില്‍ നിന്നു വിജയിച്ചത്. ഇവര്‍ ഒരുമിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനിറങ്ങുമെന്ന് ബിജെപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാകും ഇവര്‍ നിയമസഭയിലേക്ക് പുറപ്പെടുക. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനവുമായി ബിജെപി എംഎല്‍എമാര്‍ സഭയിലെത്തും.
പുതിയ മുഖങ്ങള്‍
140 അംഗ സഭയിലെ പകുതിപ്പേരും (70 അംഗങ്ങള്‍) ഇത്തവണ പുതുമുഖങ്ങളാണ്. ഒമ്പതാം തവണ സഭയിലെത്തുന്ന പികെ കുഞ്ഞാലിക്കുട്ടിയാണ് പരിചയസമ്പന്നന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, നിയുക്ത സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഇത് എട്ടാം ഊഴമാണ്. 63 അംഗങ്ങളുള്ള കോണ്‍ഗ്രസിനാണ് ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ളത്. ഇത്തവണ 11 പാര്‍ട്ടികള്‍ക്ക് സഭയില്‍ പ്രാതിനിധ്യമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും എത്ര എംഎല്‍എമാരുണ്ടെന്ന് നോക്കാം:
- കോണ്‍ഗ്രസ്: 63
- സിപിഎം: 26
- മുസ്ലീം ലീഗ്: 22
- സിപിഐ: 8
- കേരള കോണ്‍ഗ്രസ്: 7
- ആര്‍എസ്പി: 3
- ബിജെപി: 3
- കേരള കോണ്‍ഗ്രസ് ജേക്കബ്: 1
- ആര്‍എംപി: 1
- സിഎംപി: 1
- ആര്‍ജെഡി: 1
- കെഡിപി: 1
- സ്വതന്ത്രര്‍: 3
സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്കും പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും വേദിയാകാൻ പോകുന്ന പതിനാറാം നിയമസഭയുടെ ചരിത്രപരമായ തുടക്കത്തിനാണ് ഇന്നത്തെ ചടങ്ങോടെ കേരളം സാക്ഷ്യം വഹിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് സഭ എങ്ങനെ പ്രവർത്തിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളക്കര. പുതിയ സഭാ സമ്മേളനത്തോട് അനുബന്ധിച്ച് നിയമസഭാ മന്ദിരത്തിലും പരിസരങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
English Summary
The 16th Kerala Legislative Assembly is starting its official term today. Newly elected MLAs will take their oath of office this morning. Pro-tem Speaker G. Sudhakaran will administer the oath to the members. The assembly will soon elect its new Speaker and Deputy Speaker.