25 Wild Boars Shot Dead: ശല്യം സഹിക്കവയ്യ; അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു, വനത്തിൽ സംസ്കരിച്ചു
25 Wild Boars Shot Dead in Amarambalam: കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടിയ സാഹചര്യത്തിൽ മലപ്പുറത്തെ അമരമ്പലത്താണ് പന്നി വേട്ട നടത്തിയത്. വെള്ളിയാഴ്ച (ജൂൺ 6) വൈകുന്നേരത്തോടെ ആണ് അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.

മലപ്പുറം: കർഷകരുടെ വിളകൾ വ്യാപകമായി നശിപ്പിക്കുന്നത് പതിവായതിനെ തുടർന്ന് കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് വനം വകുപ്പ് അധികൃതർ. കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടിയ സാഹചര്യത്തിൽ മലപ്പുറത്തെ അമരമ്പലത്താണ് പന്നി വേട്ട നടത്തിയത്. വെള്ളിയാഴ്ച (ജൂൺ 6) വൈകുന്നേരത്തോടെ ആണ് അമരമ്പലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമായി 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
കാർഷിക വിളകൾ വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കാൻ തുടങ്ങിയതിൽ കർഷകർ പ്രതിഷേധിച്ചിരുന്നു. രാവും പകലുമെന്നില്ലാതെ ഈ പ്രദേശങ്ങളിൽ പന്നി ഇടിച്ച് വാഹനാപകടങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. ഇതോടെയാണ് ഗ്രാമ പഞ്ചായത്ത് വിഷയത്തിൽ ഇടപ്പെട്ടത്. തുടർന്ന് വനം വകുപ്പ് അധികൃതരുടെ അനുമതിയോടെ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ കാട്ടുപന്നിവേട്ട ശക്തമാക്കി.
കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമെ നിരവധി കർഷകർക്കും പന്നിയാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡിഎഫ്ഒയുടെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരും അംഗീകൃത തോക്ക് ലൈസൻസുള്ള പാലക്കാട് മലബാർ ആർമറി സ്ഥാപന ഉടമ പി എസ് ദിലീപ് മേനോൻ, ശശി, എം എം സക്കീർ ഹുസൈൻ, ഹാരിസ് കുന്നത്ത്, അസീസ് മങ്കട, ഫൈസൽ കുന്നത്ത്, ശ്രീധരൻ, ജലീൽ കുന്നത്ത്, പ്രമോദ്. അർഷാദ് ഖാൻ പുല്ലാനി തുടങ്ങിയവരാണ് അമരമ്പലത്തെ പന്നിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.
ALSO READ: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് അമരമ്പലത്ത് കാട്ടുപന്നികൾ പെറ്റുപെരുകിയ സാഹചര്യമാണ് ഉള്ളതെന്ന് വേട്ടക്കാർ പറഞ്ഞു. വരും ദിവസങ്ങളിലും തങ്ങളുടെ എല്ലാവിധ സഹായവും ഉണ്ടാകുമെന്ന് ഇവർ പറഞ്ഞു. വെടിവെച്ച് കൊന്ന പന്നികളെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ കെ പി അഭിലാഷ് കണക്കെടുത്ത് പരിശോധന നടത്തി. ശേഷം അമരമ്പലം വനത്തിനകത്ത് സംസ്കരിക്കുകയായിരുന്നു. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈൻ, വാർഡ് അംഗം അബ്‍ദുൾ ഹമീദ് ലബ്ബ എന്നിവരും സ്ഥലം സന്ദർശിച്ചു.