ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 4 വയസ്സുകാരിയെ ലൈംഗിക പീഡനം, ക്രൂരമർദ്ദനം; പ്രതിക്ക് ജീവപര്യന്തം
കുട്ടിയുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചുകൊണ്ട് ലൈംഗികമായി ഉപദ്രവിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും സിഗരറ്റ് കുറ്റികൊണ്ട് നെഞ്ചത്തും കാലിലും...
കൊല്ലം: പുനലൂരിൽ ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നാലു വയസ്സുകാരിയായ തമിഴ് പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചു എന്ന് കേസിൽ 40 കാരന് ശിക്ഷ. ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും ആണ് ലഭിച്ചത്. കൊല്ലം വെസ്റ്റ് ലക്ഷ്മിനിടയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് നാഗപട്ടണം കൊട്ടാരക്കൊടി മേലെ തെരുവിൽ 1/206 എന്ന വീട് നമ്പറിൽ താമസിക്കുന്ന കലൈവാണൻ രാമരാജിന് ആണ് ശിക്ഷ ലഭിച്ചത്.
2023 ൽ ആയിരുന്നു സംഭവം നടന്നത്. കുട്ടിയുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചുകൊണ്ട് ലൈംഗികമായി ഉപദ്രവിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും സിഗരറ്റ് കുറ്റികൊണ്ട് നെഞ്ചത്തും കാലിലും പൊള്ള ഏൽപ്പിക്കുകയും ചെയ്തു എന്നതാണ് കേസിന്റെ പശ്ചാത്തലം. പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് ബി ഇടയോടിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നുവർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടതായി വരും.
അതിജീവിതയായ കുട്ടിക്ക് മതിയായ നഷ്ടപരിഹാർ നൽകുവാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. അമ്മയ്ക്കൊപ്പം കൊല്ലത്ത് വാടകയ്ക്ക് താമസിച്ചു വന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.പോക്സോ ഐപിസി ബാലനീതി നിയമങ്ങൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.