Zip Line Accident Fake Video: വയനാട്ടിൽ സിപ്പ്‌ലൈൻ അപകടത്തിൻ്റെ വ്യാജവീഡിയോ നിർമിച്ചയാൾ പിടിയിൽ
Wayanad Zip Line Accident Fake Video: വയനാട്ടിൽ സിപ്പ് ലൈൻ അപകടമുണ്ടായെന്ന തരത്തിലാണ് പ്രതി വ്യാജവീഡിയോ നിർമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഇയാൾ ഇത്തരത്തിലൊരു ഭയം ജനിപ്പിക്കുന്ന വ്യാജവീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

അറസ്റ്റിലായ പ്രതി അഷ്‌കർ അലി
കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടമെന്ന തരത്തിൽ വ്യാജ വീഡിയോ നിർമിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാൾ പിടിയിൽ. ആലപ്പുഴ തിരുവമ്പാടി സ്വദേശി അഷ്‌കർ അലിയാണ് സൈബർ പോലീസിൻ്റെ പിടിയിലായത്. വയനാട് സൈബർ പോലീസ് ഇൻസ്‌പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം പ്രതിയെ പിടികൂടിയത്.
വയനാട്ടിൽ സിപ്പ് ലൈൻ അപകടമുണ്ടായെന്ന തരത്തിലാണ് പ്രതി വ്യാജവീഡിയോ നിർമിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുഞ്ഞിനെയും എടുത്ത് ഒരു സ്ത്രീ സിപ്പ് ലൈനിൽ കയറുന്നത് തൊട്ടുപിന്നാലെ അപകടം സംഭവിക്കുന്നതും സിപ്പ് ലൈൻ ഓപ്പറേറ്റർ വലിയ താഴ്ച്ചയിലേക്ക് വീഴുന്നതും അമ്മയും കുഞ്ഞും കൈവിട്ടുപോകുന്നതുമായ വ്യാജവീഡിയോ ആണ് പ്രചരിച്ചത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിയാളുകളാണ് ആശങ്കയറിയിച്ച് രംഗത്തെത്തിയത്. വയനാട്ടിൽ ഇങ്ങനെയൊരു അപകടമുണ്ടായോ എന്ന ആശങ്കയും ആളുകൾക്കിടിയിൽ ഉയർന്നുവന്നു. എന്നാൽ, ഉടൻ തന്നെ പോലീസും ടൂറിസം അധികൃതരും വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതും പ്രതി പിടിയിലായതും.
അതേസമയം അറസ്റ്റിലായ അഷ്‌കർ അലി ആലപ്പുഴയിൽ മറ്റ് നാലുകേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇയാൾ ഇത്തരത്തിലൊരു ഭയം ജനിപ്പിക്കുന്ന വ്യാജവീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ പ്രതിയെ കൂടുതൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ വിശദമായ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.