Alin Sherin: ആലിന്‍ ഷെറിന്‍ ഇനി ‘നാലു പേരിലൂടെ’ ജീവിക്കും; അവയവങ്ങള്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് 3.19 മണിക്കൂറിനുള്ളില്‍
Alin Sherin Organ Donation: ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് രണ്ടാം ജന്മമേകും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അവയവങ്ങള്‍ എത്തിച്ചു. 3.19 മണിക്കൂറിനുള്ളില്‍ അവയവങ്ങള്‍ എത്തിക്കാന്‍ സാധിച്ചു.

Alin Sherin
തിരുവനന്തപുരം: 10 മാസം മാത്രം പ്രായമുള്ള കുരുന്ന് മാലാഖ ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ നാലു കുഞ്ഞുങ്ങള്‍ക്ക് രണ്ടാം ജന്മമേകും. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അവയവങ്ങള്‍ എത്തിച്ചു. 3.19 മണിക്കൂറിനുള്ളില്‍ അവയവങ്ങള്‍ എത്തിക്കാന്‍ സാധിച്ചു. രാത്രി 7.13-നാണ് കൊച്ചിയില്‍ നിന്ന് അവയവങ്ങളുമായി ആംബുലന്‍സ് പുറപ്പെട്ടത്. 10.45-നുള്ളില്‍ തിരുവനന്തപുരത്തെത്തി. ആലിന്റെ കരള്‍ ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് മാറ്റിവയ്ക്കുന്നത്. ഈ ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
കിംസ് ആശുപത്രിയിലാണ് അതിസങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടക്കുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്കാണ് വൃക്കകള്‍ ദാനം ചെയ്തത്. ഈ ശസ്ത്രക്രിയ നടന്നു. ശ്രീചിത്ര ആശുപത്രിയിലാണ് ഹൃദയ വാല്‍വ് സൂക്ഷിച്ചിരിക്കുന്നത്. നേതൃപടലങ്ങള്‍ അമൃത ആശുപത്രിയില്‍ സൂക്ഷിക്കുന്നു.
ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തിലാണ് ആലിന് പരിക്കേറ്റത്. എംസി റോഡില്‍ പള്ളം ബോര്‍മ കവല ജങ്ഷന് സമീപമാണ് അപകടമുണ്ടായത്. ആലിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്ന് എത്തിയ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ആലിനെ ചങ്ങനാശേരിയിലെയും, തിരുവല്ലയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഫെബ്രുവരി ആറിന് എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലിന്റെ മൃതദേഹം മല്ലപ്പള്ളിയിലെത്തിച്ചു. നാളെയാണ് സംസ്‌കാരം. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ വൈകിട്ട് 3.30-ന് സംസ്‌കാരം നടക്കും.
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിന്‍. ആലിന്റെ കരള്‍ സ്വീകരിക്കുന്ന ആറു മാസം പ്രായമുള്ള കുഞ്ഞാണ് ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവ്. കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതപ്രകാരം സര്‍ക്കാരിന്റെ കെസോട്ടോ സംവിധാനം വഴിയാണ് അവയവദാന പ്രക്രിയ ഏകോപിപ്പിച്ചത്.