Alin Sherin’s Organ Donation: നോവ് പടർത്തി പത്തുമാസം പ്രായമുള്ള ആലിൻ; കുരുന്നിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക്
Organ Donation Mission kerala: കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ആംബുലൻസ് ഇടപ്പള്ളി , തൃപ്പൂണിത്തുറ , ഏറ്റുമാനൂർ , കോട്ടയം ചെങ്ങന്നൂർ, കൊട്ടാരക്കര , വെഞ്ഞാറമൂട് വഴി കിംസ് ആശുപത്രിയിൽ എത്തും.
കൊച്ചി: വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം മരണാനന്തരവും അഞ്ചുപേരിലൂടെ ജീവിതം തുടരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം കുഞ്ഞിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് തിരിച്ചു. KL 07 DF 3177 എന്ന ആംബുലൻസിനായി റോഡിൽ തടസ്സമില്ലാത്ത പാത ഒരുക്കാൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടിയിട്ടുണ്ട്.
ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് 2.30-ഓടെ എം.സി. റോഡിൽ പള്ളം ബോർമ കവല ജംഗ്ഷന് സമീപമായിരുന്നു ദാരുണമായ അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ആലിനെ ആദ്യം ചങ്ങനാശ്ശേരിയിലും തിരുവല്ലയിലുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Also read – ബെംഗളുരുവിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയുണ്ടായ അപകടം, മലയാളി വിദ്യാർഥി ഉൾപ്പെടെ 7 പേർ മരിച്ചു
വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി ആറിനാണ് കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഡോക്ടർമാരുടെ പരമാവധി ശ്രമങ്ങൾക്കും ആ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്.
കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന ആംബുലൻസ് ഇടപ്പള്ളി , തൃപ്പൂണിത്തുറ , ഏറ്റുമാനൂർ , കോട്ടയം ചെങ്ങന്നൂർ, കൊട്ടാരക്കര , വെഞ്ഞാറമൂട് വഴി കിംസ് ആശുപത്രിയിൽ എത്തും.
വേദനയ്ക്കിടയിലും അവയവദാനത്തിന് സമ്മതം മൂളിയ ആലിന്റെ മാതാപിതാക്കളുടെ തീരുമാനം നാടിന് മാതൃകയാവുകയാണ്. ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കി ഈ ദൗത്യത്തിൽ പങ്കാളികളാകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.