Ambalapuzha Palpayasam: അമ്പലപ്പുഴ പാൽപ്പായസം കഴിക്കാൻ ഇനി ചിലവേറും; വില വർധിപ്പിക്കാൻ അനുവാദം തേടി ദേവസ്വം ബോർഡ്
Ambalapuzha Palpayasam Price Hike: അമ്പലപ്പുഴ പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കാൻ തീരുമാനം. ഇതിനായി ദേവസ്വം ബോർഡ് അപേക്ഷ സമർപ്പിച്ചു.

അമ്പലപ്പുഴ പാൽപ്പായസം
അമ്പലപ്പുഴ പാൽപ്പായസത്തിൻ്റെ വില വർധിക്കുന്നു. 9 വർഷങ്ങൾക്ക് ശേഷമാണ് അമ്പലപ്പുഴ പാൽപ്പായസത്തിൻ്റെ വില വർധിപ്പിക്കുന്നത്. ഇതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചു. നിലവിൽ ഒരു ലിറ്റർ അമ്പലപ്പുഴ പാൽപ്പായസത്തിൻ്റെ വില 160 രൂപയാണ്. ഇത് 240 രൂപയായി വർധിപ്പിക്കും.
പായസം തയ്യാറാക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വൻ വർദ്ധനവ് കണക്കിലെടുത്താണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പായസത്തിൻ്റെ വില 260 രൂപയാക്കാൻ ആലോചനയുണ്ടായിരുന്നു. അമ്പലപ്പുഴ സ്വദേശിയായ സുരേഷ് കുമാർ ഭക്തവൽസലൻ നൽകിയ പരാതിയെത്തുടർന്നായിരുന്നു ആലോചന. ഇപ്പോൾ, 160 രൂപയിൽ നിന്ന് വില 240 രൂപയാക്കാനാണ് ദേവസ്വം ബോർഡ് കോടതിയുടെ അനുമതി തേടിയിരിക്കുന്നത്.
Also Read: Goa Liquor: ഗോവയിൽ നിന്ന് ട്രെയിനിൽ മദ്യം കടത്തി; പത്തനംതിട്ട സ്വദേശിയായ യുവാവിന് മൂന്ന് വർഷം തടവ്
പായസം ഉണ്ടാക്കാൻ വേണ്ട പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലയ്ക്ക, കശുവണ്ടി, ഉണക്കമുന്തിരി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വിലയിൽ വലിയ വർധനയാണ് ഉണ്ടായതെന്ന് ദേവസ്വം ബോർഡ് പറയുന്നു. അതുകൊണ്ട് പായസത്തിന് വില വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വർദ്ധിച്ചുവരുന്ന ചിലവ് പരിഹരിക്കാനാണ് ഈ വില വർധന. അമ്പലപ്പുഴ പായസത്തിന്റെ ഗുണനിലവാരവും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് വിലവർധിപ്പിക്കാനാണ് ലക്ഷ്യമെന്നും എന്നും ദേവസ്വം ബോർഡ് പറയുന്നു.
ദേവസ്വം ഓംബുഡ്‌സ്മാന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻപാകെ ദേവസ്വം ബോർഡിൻ്റെ അപേക്ഷ എത്തിയത്. ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.