Sabari Rail Project: അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് അതിവേഗ അനുമതി നൽകി സർക്കാർ
Angamaly Sabari Railway Project Land Acquisition: അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ റവന്യൂ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി.

Sabari Rail Project
തൊടുപുഴ: അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ കടന്നുപോകുന്ന റെയിൽവേ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് ഗതാഗത വകുപ്പ് ഉത്തരവിറക്കിയത്. പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് പിന്നാലെയാണ് ഈ നടപടി.
പദ്ധതി ചെലവും സാമ്പത്തിക സഹായവും
ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പകുതി തുകയായ 1,900 കോടി രൂപ സംസ്ഥാന സർക്കാർ വഹിക്കും. കിഫ്ബി വഴിയുള്ള സാമ്പത്തിക സഹായത്തോടെയായിരിക്കും ഈ തുക കണ്ടെത്തുക. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഉൾപ്പെടെയുള്ള തുകയാണിത്. റെയിൽവേ മന്ത്രാലയത്തെ ഈ തീരുമാനം നേരത്തെ തന്നെ അറിയിച്ചിരുന്നു.
Also Read – ഗൾഫിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസവാർത്ത… നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഉടൻ
മൂന്ന് ജില്ലകളിലായി ആകെ 305.71 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരമുള്ള ഭൂമിയുടെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കുക. കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്ടറും ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറും ഏറ്റെടുക്കും.
നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം
അംഗീകരിച്ച അലൈൻമെന്റ് പ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ റവന്യൂ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി. നിയമപരമായ വിജ്ഞാപനങ്ങൾ എത്രയും വേഗം പ്രസിദ്ധീകരിച്ച് ഭൂമി കൈമാറാനാണ് ലക്ഷ്യമിടുന്നത്. അഡീഷണൽ സെക്രട്ടറി കെ.എസ്. വിജയശ്രീയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ശബരി പാത യാഥാർഥ്യമാകുന്നതോടെ ശബരിമല തീർഥാടകർക്ക് സുഗമമായ യാത്രയൊരുങ്ങുന്നതിനൊപ്പം ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കിഴക്കൻ മേഖലയുടെ വികസനത്തിനും വലിയ കുതിച്ചുചാട്ടമുണ്ടാകും. ചരക്ക് നീക്കത്തിനും ടൂറിസം മേഖലയ്ക്കും ഈ റെയിൽവേ ലൈൻ പുതിയ സാധ്യതകൾ തുറക്കും. റെയിൽവേ ബന്ധമില്ലാത്ത കിഴക്കൻ മേഖലയിലെ പ്രധാന ടൗണുകൾ ഇതോടെ റെയിൽവേ മാപ്പിൽ ഇടംപിടിക്കും.