Kerala Gulf Special Flights : ഗൾഫിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസവാർത്ത… നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ ഉടൻ
58 Special Flights Scheduled Today: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിദേശ കമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്.
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ യാത്രക്കാരെ നാട്ടിലെത്തിക്കാൻ വിപുലമായ സജ്ജീകരണങ്ങളുമായി സിവിൽ വ്യോമയാന മന്ത്രാലയം. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിദേശ കമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്. ഇന്ന് മാത്രം വിവിധ നഗരങ്ങളിലായി 58 സർവീസുകൾ നടത്താനാണ് മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.
കേരളത്തിലെ വിമാനത്താവളങ്ങളിലെ സ്ഥിതി
കൊച്ചിയിലേക്ക് ഇന്ന് ആറ് സർവീസുകളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളത്. മസ്കത്ത്, ജിദ്ദ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ ഇതിനകം കൊച്ചിയിലെത്തി. മസ്കത്തിൽ നിന്നുള്ള വിമാനം ഉച്ചയ്ക്ക് 1:30-ന് എത്തിയിരുന്നു. തിരികെ 2:25-ന് മസ്കത്തിലേക്ക് പുറപ്പെടുകയും ചെയ്തു. മസ്കത്തിൽ നിന്ന് വൈകിട്ട് 5:55-നും 6:55-നും രണ്ട് വിമാനങ്ങൾ കൊച്ചിയിലെത്തും. രാത്രി 7:55-ന് മസ്കത്തിലേക്ക് സർവീസ് നടത്തും.
ജിദ്ദയിൽ നിന്ന് രാവിലെ 10:15-ന് കൊച്ചിയിലെത്തി, 11:30-ന് തിരികെ പുറപ്പെട്ടു. രാത്രിയിൽ ഇൻഡിഗോ, സ്പൈസ്ജറ്റ് എന്നിവ മസ്കത്തിലേക്കും ദുബായിലേക്കും സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്തെ വിമാന സർവീസുകളെ സംഘർഷം കാര്യമായി ബാധിച്ചിട്ടുണ്ട്. ആകെ 31 സർവീസുകളാണ് ഇവിടെ റദ്ദാക്കിയത്. ഇതിൽ 16 എണ്ണം ഇങ്ങോട്ടുള്ളവയും 15 എണ്ണം പുറപ്പെടേണ്ടവയുമാണ്. എന്നാൽ ഒമാൻ എയറിന്റെ മസ്കത്ത് സർവീസ് നിലവിൽ തുടരുന്നുണ്ട്. കോഴിക്കോട് നിന്ന് ഇന്ന് 7 വിമാനങ്ങൾ പുറപ്പെടുകയും 5 എണ്ണം എത്തുകയും ചെയ്യും. എന്നാൽ 40-ഓളം സർവീസുകൾ ഇവിടെ റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 9 വരെയുള്ള സർവീസുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വൈകിട്ട് 5-ന് മസ്കത്തിലേക്ക് സർവീസ് നടത്തും. മറ്റ് സർവീസുകൾ റദ്ദാക്കി.
ദേശീയതലത്തിലെ കണക്കുകൾ
യാത്രക്കാരെ സുരക്ഷിതമായി എത്തിക്കാൻ ഇൻഡിഗോ 30 സർവീസുകളും, എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 23 സർവീസുകളും ഇന്ന് നടത്തും. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെ 1,221 ഇന്ത്യൻ വിമാനങ്ങളും 388 വിദേശ വിമാനങ്ങളും സർവീസ് റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു.