Attukal Pongala 2025: അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല; ആത്മ നിർവൃതിയോടെ മടങ്ങി ഭക്തജനങ്ങൾ
Attukal Pongala 2025: രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്നു.
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പുണ്യം നിറച്ച് ആറ്റുകാൽ പൊങ്കാല. ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങി. ഉച്ചയ്ക്ക് 1.15 ഓടെ ആറ്റുകാൽ ഷേത്രത്തിൽ പൊങ്കാല നിവേദിച്ചു. തുടർന്ന് വഴിനീളെ ഒരുക്കിയിരുന്ന പൊങ്കാല കലങ്ങളിലും പുണ്യാഹം തളിച്ചു.
ഇന്ന് രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്നു. തുടർന്ന് പണ്ടാര അടുപ്പിലും ഭക്തരുടെ അടുപ്പുകളിലേക്കും അഗ്നി പകർന്നു.
വൈകിട്ട് 7.45 നാണ് കുത്തിയോട്ട നേർച്ചകൾക്കുള്ള ചൂരൽകുത്ത്. 582 ബാലന്മാരാണ് ഇക്കുറി ഉള്ളത്. രാത്രി 11. 15ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. നാളെ രാവിലെ തിരിച്ച് ക്ഷേത്രത്തിലെത്തിക്കും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവം സമാപിക്കും.
ALSO READ: എന്താണ് പൊങ്കാലയുടെ പിന്നിലെ കഥ? എങ്ങനെയാണ് പൊങ്കാലയിടേണ്ടത് ?
മുൻവർഷങ്ങളേക്കാൾ വലിയ തിരക്കാണ് ഇത്തവണ തലസ്ഥാന നഗരിയിൽ ഉണ്ടായത്. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ പൊലീസ് ഒരുക്കി. കൊടും ചൂടായതിനാൽ വൈകുന്നേരം മൂന്ന് മണി മുതൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് നഗരസഭ അറിയിച്ചു. നഗരസഭ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ 3204 തൊഴിലാളികളെയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകൾ അതിദാരിദ്ര/ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് നൽകുമെന്ന് അനധികൃതർ അറിയിച്ചു.
പൊങ്കാല അർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി സ്പെഷ്യൽ പാസഞ്ചർ സർവീസ് ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സ സെൻട്രൽ പ്ലാറ്റ്ഫോം നമ്പർ 1ൽ നിന്ന് ഉച്ചയ്ക്ക് 1.30 ന് കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. തിരിച്ച് കൊല്ലത്ത് നിന്ന് ട്രെയിൻ വൈകുന്നേരം 5.55ന് പുറപ്പെടും.
ആറ്റുകാൽ ദേവിക്ക് ഭക്തജനലക്ഷങ്ങൾ പൊങ്കാല അർപ്പിച്ചപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ പ്രതിഷേധ പൊങ്കാല ഒരുക്കി. ഒരു മാസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാരാണ് ഇത്തരത്തിൽ പ്രതിഷേധം അറിയിച്ചത്. സർക്കാരിൻ്റെ കനിവ് തേടിയുള്ള പൊങ്കാലയാണിതെന്ന് ആശാ വര്‍ക്കര്‍മാർ മാധ്യമങ്ങളോട് പ്രതികരിച്ചു.