Amoebic Meningoencephalitis: ആവർത്തിച്ച് അമീബിക് മസ്തിഷ്‌കജ്വര മരണങ്ങൾ; തിരുവനന്തപുരത്ത് വീണ്ടും ഒരാൾ കൂടി മരിച്ചു
Brain-Eating Amoeba: രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനത്തിന്റെ പുരോഗതിയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം കല്ലറ തെങ്ങുംകോട് സ്വദേശിനിയായ 85 വയസ്സുള്ള സരസമ്മയാണ് മരിച്ചത്. കഴിഞ്ഞ 17 ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
തുടർച്ചയായ രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം (Amoebic Meningoencephalitis) മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ, ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ 77 വയസ്സുള്ള വസന്തയും രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. വസന്ത കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
Also read – നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് തെറ്റില്ലാത്ത വോട്ടര്‍ പട്ടിക, കേരളത്തിൽ എസ്ഐആർ തുടങ്ങി
ഈ മാസം 62 പേർക്ക് രോഗം
സംസ്ഥാനത്ത് ഈ മാസം 62 പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. ഇതിനോടകം തന്നെ 11 പേർ മരിച്ചു. ഈ വർഷം ഇതുവരെ ആകെ 32 പേരാണ് രോഗം മൂലം മരണപ്പെട്ടത്. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനത്തിന്റെ പുരോഗതിയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. തലച്ചോറിനെ ബാധിക്കുന്ന അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു അണുബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം.ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്നയിനം അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം.