PM Shri Scheme: പിഎം ശ്രീ പദ്ധതിയിൽ നടപടിയെന്ത്? സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും
CPI state executive to meet today: മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവും അംഗീകാരം നല്‍കിയേക്കും. എന്നാൽ ബഹിഷ്‌കരണം പോരാ മന്ത്രിമാരെ രാജിവെപ്പിക്കണം എന്ന ആവശ്യവും സിപിഐ നേതൃത്വത്തില്‍ ഉയരുന്നുണ്ട്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം
ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ എതിർപ്പുകൾ തുടരുന്നതിനിടെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. രാവിലെ 10.30 ന് ആലപ്പുഴയിലാണ് യോഗം. പദ്ധതിയില്‍ സർക്കാർ ഏകപക്ഷീയമായി ഒപ്പിട്ടതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാനാണ് യോഗം ചേരുന്നത്.
ധാരണാപത്രത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും നിലപാടെടുത്ത സാഹചര്യത്തിൽ മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവും അംഗീകാരം നല്‍കിയേക്കും. ബഹിഷ്‌കരണം പോരാ മന്ത്രിമാരെ രാജിവെപ്പിക്കണം എന്ന ആവശ്യവും സിപിഐ നേതൃത്വത്തില്‍ ഉയരുന്നുണ്ട്.
അതേസമയം, തർക്കം തുടരുന്നതിനിടെ സിപിഐയെ അനുനയിപ്പിക്കാൻ ലക്ഷ്യമിട്ട് സിപിഎം ഇന്ന് അടിയന്തര സെക്രട്ടറിയേറ്റ് യോഗം വിളിച്ചിട്ടുണ്ട്. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ കരാർ ഒപ്പിടേണ്ടി വന്നതിന്‍റെ സാഹചര്യം മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിക്കുമെന്നാണ് വിവരം.
ALSO READ: ‘എൻഇപി സിലബസ് നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ല’; പിഎം ശ്രീ പദ്ധതിയിൽ നയം വ്യക്തമാക്കി കേന്ദ്രം
പിഎം ശ്രീ പദ്ധതിയിൽ എൽഡിഎഫിൽ അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ കരാറിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറാം എന്നും ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ലെന്നുമാണ് മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം. തെറ്റായ കേന്ദ്രനയങ്ങൾ സ്വീകരിക്കില്ലെന്നും ഏകദേശം 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്താതിരിക്കാൻ വേണ്ടി മാത്രമാണ് പദ്ധതിയിൽ ഒപ്പിട്ടതെന്നും അദ്ദേഹം ആവർത്തിച്ചു.
പിഎം ശ്രീയിൽ ചേര്‍ന്നതുകൊണ്ട് എൻഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും വ്യക്തമാക്കിയിട്ടുുണ്ട്. വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിൽ ഉൾപ്പെടുന്നതാണ്. അതിനാൽ കരിക്കുലവും പാഠപുസ്തകവും സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.